
ബാലുശ്ശേരി : തലയാട്, ചെമ്പുംകര, കല്ലുള്ളതോട് പ്രദേശങ്ങൾ കടുവപ്പേടിയിൽ. കഴിഞ്ഞ രാത്രി തുവ്വക്കടവ് പാലത്തിൽ കടുവയെ കണ്ടതായി യുവാവ് പറഞ്ഞതനുസരിച്ച് വനപാലക സംഘം പ്രദേശത്ത് പരിശോധന നടത്തി. ഇപ്പോൾ രണ്ടാമത്തെ ആളാണ് കടുവയെ നേരിൽ കണ്ടെന്നു പറയുന്നത്. ചെമ്പുംകര പുല്ലുമലയിലാണ് ആദ്യം കടുവയെ കണ്ടതായി വിവരം ലഭിച്ചത്. ഇവിടെ നാലു ദിവസം ക്യാമറകൾ സ്ഥാപിച്ചു നിരീക്ഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടയിലാണ് താഴെ തലയാടുള്ള സഹദ് തുവ്വക്കടവ് പാലത്തിൽ കടുവയെ കണ്ടെന്നു പറഞ്ഞത്.
രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. താമരശ്ശേരി കടയിലെ ജീവനക്കാരനായ യുവാവ് ജോലി കഴിഞ്ഞ് വരുമ്പോഴാണ് കടുവയെ കണ്ടത്. ഭയന്ന യുവാവ് തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി വിവരം പറയുകയായിരുന്നു. തുടർന്നു വനപാലകരും നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ നടത്തി. പാലത്തിനു മുകളിൽ കാൽപാടുകൾ കണ്ടെത്തിയെങ്കിലും അവ്യക്തമായിരുന്നു. പുലർച്ചെയും രാത്രിയിലും പുറത്തിറങ്ങാൻ ജനം ഭയപ്പെടുന്ന സാഹചര്യമാണുള്ളത്.





