
കൊച്ചി: സ്മാർട്ട് സിറ്റി കിതക്കുമ്പോഴും കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാർ ഐടി പാർക്കുകളിലുണ്ടായത് വലിയ വികസന കുതിപ്പാണ്. തുടക്കത്തിൽ സ്മാർട്ട് സിറ്റി പദ്ധതിക്കായി യുഡിഎഫ് സർക്കാർ ടീകോമിന് കൈമാറാൻ ഒരുങ്ങിയ ഇൻഫോപാർക്കിൽ പത്ത് വർഷത്തിനിടെ മൂന്നിരട്ടിയിലധികം തൊഴിലവസരങ്ങളുണ്ടായി. എന്നാൽ കെ റെയിലിനായി സ്ഥലം വിട്ട് കൊടുക്കേണ്ടി വരുന്നതോടെ ഇൻഫോപാർക്കിന്‍റെ രണ്ടാം ഘട്ട വികസനം അനിശ്ചിതാവസ്ഥയിലാണ്. സ്മാർട്ട് സിറ്റി കമ്പനികളെ കാത്തിരിക്കുമ്പോൾ ഇൻഫോപാർക്ക് തുടർ വികസനങ്ങൾക്ക് സ്ഥലമില്ലാത്ത അവസ്ഥയിലാണ്.
2004 ൽ സ്മാർട്ട് സിറ്റി പദ്ധതി വിഭാവനം ചെയ്ത ഉമ്മൻ ചാണ്ടി സർക്കാർ ഇൻഫോപാർക്ക് ഉൾപ്പടെ ടീകോമിന് കൈമാറിയുള്ള കരാറായിരുന്നു തയ്യാറാക്കിയത്. വലിയ വികസനമെത്താൻ ഇൻഫോപാർക്കും സ്മാർട്ട് സിറ്റിക്കായി വിട്ട് നൽകണമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം. എന്നാൽ ഇത് അനുവദിക്കില്ലെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനും നിലപാടെടുത്തു.
എൽഡിഎഫ് പ്രതിഷേധം ശക്തമായതോടെ കരാറിൽ കാതലായ മാറ്റങ്ങളുണ്ടായി. ഉമ്മൻ ചാണ്ടി സർക്കാർ മാറി വി എസ് സർക്കാർ ഭരണത്തിലെത്തിയപ്പോൾ ഇൻഫോപാർക്ക് കൈമാറുന്നത് കരാറിൽ നിന്ന് ഒഴിവാക്കി. ഒടുവിൽ 2011 ൽ വി എസ് സർക്കാർ തന്നെ ടീകോമുമായി കരാർ ഒപ്പിട്ടു. പ്രത്യേക സാമ്പത്തിക മേഖല പദവി നൽകി 246 ഏക്കർ ടീകോമിന് കൈമാറി.




