അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ വ്യാഴം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും

കോഴിക്കോട്: ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തു ദേവന്‍റെ അന്ത്യ അത്താഴത്തിന്‍റെ സ്മരണ പുതുക്കി ദേവാലയങ്ങളിൽ ഇന്ന് കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹ ചടങ്ങുകൾക്ക് നേതൃത്വം നൽകും. താമരശേരി മേരിമാതാ കത്തീഡ്രലില്‍ രാവിലെ ഏഴിന് നടക്കുന്ന തിരുകര്‍മങ്ങള്‍ക്ക് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കാര്‍മികത്വം വഹിക്കും. കോഴിക്കോട് കോടതിക്ക് സമീപം ദേവമാതാ കത്തീഡ്രലില്‍ നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കും. വൈകുന്നേരം ആറിന് ദിവ്യബലിയും 6.20-ന് കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും.
കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്സ് ആശ്രമ ദേവാലയത്തില്‍ രാവിലെ 6.30-ന് തിരുമണിക്കൂര്‍ , വൈകുന്നേരം 4.30-ന് ദിവ്യകാരുണ്യ പ്രദക്ഷിണം, പെസഹ ആചരണം, അപ്പം മുറിക്കല്‍ , കാല്‍കഴുകല്‍ ശുശ്രുഷ എന്നിവ നടക്കും. സിറ്റി സെന്‍റ് ജോസഫ്സ് തീര്‍ത്ഥാടന ദേവാലയത്തില്‍ വൈകുന്നേരം അഞ്ചിന് തിരുവത്താഴ ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യ കാരുണ്യ പ്രദക്ഷിണം, ആരാധന എന്നിവ നടക്കും. ഫാ.റെനി ഫ്രാന്‍സിസ് റോഡ്രിഗ്രസ് മുഖ്യകാര്‍മികത്വം വഹിക്കും. അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മപുതുക്കിയാണ് കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. ദുഃഖവെള്ളിയോടനുബന്ധിച്ച് നാളെ, ദേവാലയങ്ങളില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നഗരികാണിക്കലും നടക്കും.





