ഊരാക്കുടുക്ക്; കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ നിന്നു ബസ് സർവീസുകൾ മാറ്റുന്നതിൽ അനിശ്ചിതത്വം

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ കിയോസ്ക്കുകൾ പൊലീസ് സംരക്ഷണത്തിൽ ഒറ്റ ദിവസം കൊണ്ട് ഒഴിപ്പിച്ചെങ്കിലും, ബസ് സർവീസുകൾ മാറ്റുന്നതിനെക്കുറിച്ചു ചോദിച്ചാൽ അധികൃതർക്ക് ഒറ്റ മറുപടി മാത്രം: ‘ഒരു നിശ്ചയവുമില്ലയൊന്നിനും.
ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്ന വ്യാപാരസമുച്ചയം നിർമാണത്തിലെ പാകപ്പിഴ മൂലം അപകടാവസ്ഥയിലാണെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ബസ് സർവീസുകൾ മാറ്റാൻ തീരുമാനിച്ചത്. പക്ഷേ എങ്ങോട്ട്, എന്നു മുതൽ മാറ്റണമെന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ലാത്ത സ്ഥിതി.
മാവൂർ റോഡിലെ വ്യാപാരസമുച്ചയത്തോടനുബന്ധിച്ചുള്ള ടെർമിനലിൽ 40 ബസ് ബേകളാണുള്ളത്. 31 എസി ലോ ഫ്ലോർ ബസുകൾക്കും പാർക്കിങ്ങുണ്ട്. ശേഷിക്കുന്ന ബസുകൾ നിലവിൽ പാവങ്ങാട് വർക്ഷോപ്പിൽ നിന്നാണ് സർവീസിനായി എത്തുന്നത്. ഈ ഇനത്തിൽ കോടികളുടെ അധിക ഇന്ധനച്ചെലവുണ്ട്. ഇനി ടെർമിനലിനെ ആശ്രയിക്കുന്ന ലോഫ്ളോർ ബസുകൾ ഉൾപ്പെടെ പാവങ്ങാട്ടേക്ക് മാറ്റേണ്ടി വന്നാൽ ഉണ്ടാവുന്ന അധികച്ചെലവ്, ടെർമിനൽ നിർമാണച്ചുമതല വഹിച്ച കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെടിഡിഎഫ്സി) വഹിക്കണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.





