
മലപ്പുറം വട്ടത്താണിയിൽ യുഡിഎഫ് പിഴുതെറിഞ്ഞ അതിരടയാള കല്ലുകൾ സിപിഐഎം വീണ്ടും സ്ഥാപിച്ചു. സിപിഐഎം നേതാക്കൾ വീടുകൾ കയറി ബോധവത്കരണം നടത്തുന്നു. വികസനം വരുന്നത് അംഗീകരിക്കുന്നു, കല്ലിടലിനോട് എതിർപ്പില്ല, വേണ്ട നഷ്ടപരിഹാരം ലഭിച്ചാൽ പദ്ധതിക്കൊപ്പം നിൽക്കുമെന്ന് നാട്ടുകാർ പ്രതികരിച്ചു.
കൃത്യമായ നഷ്ടപരിഹാരം നൽകുകയാണെങ്കിൽ ഭൂമി വിട്ടുനൽകാൻ തയാറെന്ന് നാട്ടുകാർ പറഞ്ഞു, അതിനടിസ്ഥാനത്തിലാണ് ഞങ്ങൾ വന്നത് കല്ലുകൾ പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചത്. സർക്കാരിന്റെ കൂടെയാണ് ജനങ്ങൾ നിൽക്കുന്നതെന്നും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ പ്രതികരിച്ചു.
അതേസമയം കൊല്ലം കൊട്ടിയം തഴുത്തല മേഖലയിൽ സിൽവർ ലൈൻ സർവേ പുനരാരംഭിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടന്നു. ഗ്യാസ് തുറന്ന് വച്ച് നാട്ടുകാരിൽ ചിലർ ആത്മഹത്യാ ഭീഷണി മുഴക്കി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഡിസംബറിൽ സർവേ നിർത്തി വച്ചിരുന്നു.
സില്‍വല്‍ലൈന്‍ പദ്ധതിയെ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് കത്തോലിക്ക സഭ അറിയിച്ചു . ജനങ്ങളുടെ ആശങ്ക മാറ്റുന്നതിന് നടപടി സ്വീകരിക്കാത്തത് സംശയം ജനിപ്പിക്കുന്നു. സ്വകാര്യ ഭൂമിയില്‍ സര്‍വേ നടത്തുന്നതും കല്ലിടുന്നതും ആശങ്കാജനകമാണ്. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് ബദല്‍ മാര്‍ഗം തേടണമെന്നും കത്തോലിക്കാ സഭയുടെ മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു.





