Ernakulam

നടിയെ ആക്രമിച്ച കേസ്; പ്രതി മാര്‍ട്ടിന്‍ ആന്റണി ജയില്‍ മോചിതനായി

Please complete the required fields.




നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണി ജയില്‍ മോചിതനായി. സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് മാര്‍ട്ടിന്‍ ജയില്‍ മോചിതനായത്. അഞ്ച് വര്‍ഷത്തിനുശേഷമാണ് ഇയാള്‍ ജയില്‍ മോചിതനാകുന്നത്. ബുധനാഴ്ചയാണ് സുപ്രിംകോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുന്നത്. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് നിര്‍ദേശിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് സുപ്രിംകോടതി അംഗീകരിച്ചിരുന്നില്ല. വധഗൂഡാലോചന കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. നടന്‍ ദിലീപ് പ്രതിയായ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.

അതിനിടെ, നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. ഈ മാസം 17 ലേക്കാണ് മാറ്റിവച്ചത്.

കോടതി മുഖേന ദിലീപ് കൈമാറിയ ഫോണുകളിലെ തെളിവുകള്‍ പ്രതികള്‍ നേരത്തെ കൂട്ടി നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരുടെ ആറ് ഫോണുകള്‍ ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ 4 ഫോണുകള്‍ ദിലീപ് മുംബൈയിലെ സ്വകാര്യ ലാബിലേക്കയച്ച് ഡേറ്റകള്‍ ഫോര്‍മാറ്റ് ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യം സാധൂകരിക്കുന്ന ലാബ് ജീവനക്കാരുടെ മൊഴികളും മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പ്രോസിക്യൂഷന് കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button