
കോഴിക്കോട് : ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിനു പോയ വിദ്യാർഥിനിയും അച്ഛനും കാറപകടത്തിൽ മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം അമ്പലക്കുന്ന് കുംഭാര കോളനിയിലെ പഴമ്പാലക്കോട്ട് കുമാരൻ (43), മകൾ നന്ദന (18) എന്നിവരാണ് മരിച്ചത്. കുമാരന്റെ ഭാര്യ ജയന്തി (36), കാർ ഡ്രൈവർ പ്രശാന്ത് (28) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ മലാപ്പറമ്പ്– വെങ്ങളം ബൈപാസിൽ മൊകവൂർ കാമ്പുറത്തുകാവിനു സമീപം കാറും ലോറിയുമായി കുട്ടിയിടിച്ചായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ബിഎസ്‌സി നഴ്സിങ്ങിനു പ്രവേശനം ലഭിച്ചതിനെ തുടർന്നു പുലർച്ചെയോടെയാണ് ഇവർ വീട്ടിൽ നിന്നും പുറപ്പെട്ടത്. കോഴിക്കോട് ഭാഗത്തേക്കു വരികയായിരുന്നു ലോറി. കുമാരൻ തൽക്ഷണം മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ സന്ധ്യയോടെയാണ് നന്ദന മരിച്ചത്. കളിമൺ ചുമർ ചിത്ര നിർമാണ യൂണിറ്റ് ഉടമയായിരുന്നു കുമാരൻ. മറ്റു മക്കൾ: നയന, നമിത. കുമാരന്റെയും നന്ദനയുടെയും സംസ്കാരം ഇന്ന് നടത്തും.





