കണ്ണുകള്‍ സഞ്ജു സാംസണില്‍! ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20 ഇന്ന്; തേരോട്ടം തുടരാന്‍ രോഹിത്തും കൂട്ടരും

ലക്‌നോ: ഇന്ത്യ-ശ്രീലങ്ക ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. വിരാട് കോലി, കെ എൽ രാഹുൽ, റിഷഭ് പന്ത് തുടങ്ങിയവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വൈകിട്ട് ഏഴ് മണിക്ക് ലക്‌നോവിലാണ് ആദ്യ മത്സരം. ലോക റാങ്കിംഗിലെ ഒന്നാമന്മാരെന്ന പകിട്ടുമായാണ് ലങ്കയെ ടീം ഇന്ത്യ നേരിടുക. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾ തൂത്തുവാരിയ ആവേശവും ഇന്ത്യന്‍ ടീമിനുണ്ട്. മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ജേഴ്സിയണിയുമോയെന്നത് തന്നെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ദ്വീപുകാർക്ക് മുന്നിലെത്തുമ്പോൾ പരിക്കാണ് ഇന്ത്യൻ ടീമിന് തിരിച്ചടി. വിൻഡീസിനെതിരെ പ്ലെയർഓഫ് ദ സീരീസായ സൂര്യകുമാർ യാദവിനും ദീപക് ചാഹറിനും പരിക്കേറ്റതോടെ ടീം ലൈനപ്പിൽ അഴിച്ചുപണിയുണ്ടാകും. പകരക്കാരെ ഉൾപ്പെടുത്താത്തതിനാൽ സഞ്ജു സാംസൺ ടീമിലെത്താൻ സാധ്യത. രോഹിത്തിനൊപ്പം റുതുരാജ് ഗെയ്‌ക്‌വാദോ ഇഷാൻ കിഷനോ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. അതേസമയം ഇന്ത്യയുടെ ബൗളിംഗിൽ ആശങ്കയില്ല. അരങ്ങേറ്റ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ രവി ബിഷ്ണോയിയെയും പരിഗണിക്കാൻ സാധ്യതയുണ്ട്.
ഈ വർഷം ടി20 ലോകകപ്പ് വരുന്നതിനാൽ ശ്രീലങ്കയ്ക്കും പരമ്പര ഏറെ നിർണായകം. ഐസൊലേഷനിൽ തുടരുന്ന വാനിന്ദു ഹസരങ്ക ഇന്ന് കളിക്കില്ലെന്നുറപ്പാണ്. ഓസ്ട്രേലിയക്കെതിരെ 4-1ന് തോറ്റാണ് ശ്രീലങ്ക വരുന്നത്. ട്വന്‍റി 20യിലെ നേർക്കുനേർ പോരിൽ ലങ്കയ്ക്കെതിരെ 22 മത്സരങ്ങളിൽ 14 ജയമുണ്ട് ഇന്ത്യക്ക് എന്നത് രോഹിത്തിനും കൂട്ടര്‍ക്കും കൂടുതല്‍ സാധ്യത നല്‍കുന്നു.
പകരക്കാരെ ടീമിൽ ഉൾപ്പെടുത്താത്തതും ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ സഞ്ജുവിനെക്കുറിച്ച് പറഞ്ഞ വാക്കുകളും താരം ടീമിലെത്തുമെന്ന പ്രതീക്ഷ കൂട്ടുന്നു. എട്ട് മാസത്തിനപ്പുറം ഓസ്ട്രേലിയയിൽ ടി20 ലോകകപ്പ് നടക്കാനിരിക്കേ സഞ്ജു സാംസണ് ഏറെ പ്രതീക്ഷ നൽകുന്ന വാക്കുകളാണ് രോഹിത് പങ്കുവച്ചത്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കഴിയുന്ന താരമാണ് സഞ്ജുവെന്ന് രോഹിത് പ്രശംസിച്ചു. ഓസ്ട്രേലിയൻ സാഹചര്യങ്ങൾക്ക് അനുയോജ്യനായ സഞ്ജുവിന് ആത്മവിശ്വാസവും പിന്തുണയും നൽകും. ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി.





