കെഎസ്ഇബി ഭൂമി വിവാദം; മൂന്നാറിൽ നിയമ വിരുദ്ധ നിർമാണം, ഭൂമി നൽകിയത് സിപിഎം ഭരിക്കുന്ന സഹകരണബാങ്കിന്

ഇടുക്കി: കെ എസ് ഇ ബി ഭൂമി വിവാദത്തിൽ പുതിയ തെളിവുകൾ പുറത്ത്. മൂന്നാറിൽ കൈമാറിയ ഭൂമിയിൽ നിയമ വിരുദ്ധ നിർമ്മാണവും നടത്തിയെന്ന് വ്യക്തമായി. സി പി എം ഭരിക്കുന്ന മൂന്നാർ സഹകരണ ബാങ്കിനാണ് ഭൂമി നൽകിയിരുന്നത്. ഇവിടെ കളക്ടറുടെ എൻ ഒ സി വാങ്ങാതെ നിരമാണം നടത്തി. എൻ ഒ സി വേണമെന്ന ഹൈക്കോടതി ഉത്തരവും ലംഘിച്ചു. തുടർന്ന് നിരമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞു.
നിർമാണ പ്രവർത്തനങ്ങൾ നടന്നത് അതീവ സുരക്ഷ മേഖലയിൽ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം എൻ ഒ സിക്ക് അപേക്ഷ നൽകിയിരുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് കെ വി ശശി പറഞ്ഞു. നിബന്ധനകൾ പാലിച്ചാണ് ഭൂമി ലഭിച്ചതെന്നും കെ വി ശശി പറഞ്ഞു. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് സി പി എം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് മൂന്നാറിൽ ഹൈഡൽ ടൂറിസം പദ്ധതിക്ക് ഭൂമി നൽകിയത് ബോർഡ് അറിയാതെ ആണെന്നായിരുന്നു കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകിന്റെ ആരോപണം. ഇതേത്തുടർന്ന് രേഖകൾ വീണ്ടും പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു.
കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകും സി ഐ ടി യു നേതൃത്വത്തിലുള്ള ഇടത് യൂണിയനും തമ്മിലുള്ള പരസ്യ പോരിനിടെയാണ് അനധികൃത ഭൂമി കൈമാറ്റം വ്യക്തമാക്കി കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക് രംഗത്തെത്തിയത്.ടൂറിസം വികസനത്തിന് സി പി എം ഭരണത്തിലുള്ള പല സൊസൈറ്റികൾക്കും ബോർഡിന്റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ സ്ഥലം വിട്ടു നൽകിയെന്നായിരുന്നു ഫഎയ്സ് ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക് പറഞ്ഞത്. ഫുൾ ബോർഡോ സർക്കാരോ അറിയാതെ ജൂനിയറായ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ നൂറു കണക്കിന് ഏക്കർ ഭൂമി വാണിജ്യ പാട്ടത്തിന് നൽകിയത് കമ്പനിയുടെ ഉത്തമ താൽപര്യം നിലിർത്തിയാണോയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക് ചോദിച്ചിരുന്നു.
മുൻ വൈദ്യുതി മന്ത്രി എം എം മണിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ടിരുന്ന കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേൽൻ പ്രസിഡന്റ് എം ജി സുരേഷ് കുമാരിന്റഎ ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയായിട്ടായിരുന്നു മുൻ മന്ത്രി എം എം മണിയെ അടക്കം സംശയ നിഴലിലാക്കിയുള്ള കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകിന്റെ പോസ്റ്റ്. അതിനിടെ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകും സി ഐ ടി യു നേതൃത്വത്തിലുള്ള ഇടത് യൂണിയനും തമ്മിലുള്ള തർക്ക പരിഹാരത്തിന് രാഷ്ട്രീയ ഇടപെടൽ നടത്താൻ തീരുമാനമായി. വൈദ്യുതി മന്ത്രി എൽഡിഎഫ് കൺവീനർ,സിഐടിയു നേതൃത്വം എന്നിവർ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകുമാി ചർച്ച നടത്താനാണ് തീരുമാനിച്ചത്. വൈദ്യുതി ഭവന് സി ഐ എസ് എഫ് സുരക്ഷ ഒരുക്കിയതിനെതിരേയും സി ഐ ടി യു രംഗത്തെത്തിയിരുന്നു.





