Wayanad

തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ചു; സി.പി.ഒയ്ക്ക് സസ്പെൻഷൻ

Please complete the required fields.




വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ച സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെ സസ്പെൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന ഇയാൾക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കാൻ ബത്തേരി ഡിവൈഎസ്പി ശുപാർശ ചെയ്തിരുന്നു.

സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് കാണാതായത്. കഴിഞ്ഞ പത്താം തീയതി സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തറിയുന്നത്. താക്കോൽ ഉപയോഗിച്ച് മുറി തുറന്നാണ് മോഷണം നടത്തിയതെന്നതിനാൽ അന്വേഷണം പൂർണ്ണമായും സ്റ്റേഷനിലെ പൊലീസുകാരിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

കഴിഞ്ഞ ജൂൺ 7-ന് ബത്തേരി ദൊട്ടപ്പകുളത്തുനിന്ന് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ജൂൺ 26-ന് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് പൊലിസ് സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചുവരികയായിരുന്നു ഇവ. പൊലീസിന്റെ കണ്ടെത്തൽ പ്രകാരം, ജൂലൈ 18-ന് ജിഡി ചാർജിലായിരുന്ന സബിത്ത് രാത്രി 12 മണിക്ക് ശേഷം സ്വന്തം കാറിലാണ് ഏഴ് ചാക്ക് ഹാൻസ് കടത്തിക്കൊണ്ടുപോയത്.

സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ അന്വേഷണ സംഘത്തിന് നിർണായകമായത്. ഓണത്തിന് ശേഷം മെഡിക്കൽ ലീവിൽ പ്രവേശിച്ച സബിത്ത് നിലവിൽ ഒളിവിലാണ്. സംസ്ഥാനത്ത് ലഹരിക്കെതിരെ സർക്കാർ ‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിച്ചു മുന്നോട്ടുപോകുന്നതിനിടെയാണ് സേനയ്ക്ക് തന്നെ അപമാനമുണ്ടാക്കുന്ന രീതിയിൽ പൊലീസുകാരൻ തന്നെ തൊണ്ടിമുതൽ മോഷ്ടിച്ചത്.

Related Articles

Back to top button