നേപ്പാളിനെ വിഴുങ്ങി മിന്നൽ പ്രളയം; ഗ്രാമങ്ങൾ അടിവേരോടെ ഒലിച്ചുപോയി, കാണാതായത് 290 ഇന്ത്യക്കാരെ, ഭീതി പരത്തി നടുക്കുന്ന ദൃശ്യങ്ങൾ

നേപ്പാൾ : നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. ഭൂട്ടോകോസി, ത്രിശൂലി നദിക്കരകളിലെ ഒട്ടുമിക്ക ഗ്രാമങ്ങളും പൂർണമായും ഒലിച്ചുപോയി. പലയിടത്തും കെട്ടിടങ്ങളുടെയോ വീടുകളുടെയോ അവശിഷ്ടങ്ങൾ പോലും ബാക്കിയില്ല. നദികൾ കരകവിഞ്ഞൊഴുകി ഗ്രാമങ്ങളെ പൂർണമായി വിഴുങ്ങുന്ന ഭീതിപ്പെടുത്തുന്ന ദൃശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ചെളിയിൽ പുതഞ്ഞ തകർന്ന കെട്ടിടങ്ങളും വാഹനങ്ങളും ഒഴുക്കിൽപെട്ടവരുമെല്ലാം ഉൾപ്പെടുന്ന ദുരന്തഭൂമിയുടെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. പ്രളയത്തിൽ നശിച്ചതിനാൽ 40 കിലോമീറ്ററോളം റോഡുകൾ പൂർണമായും തകർന്നു. പല പ്രദേശങ്ങളും കട്ടിയുള്ള ചെളിയിലും മണ്ണിലും മൂടിക്കിടക്കുന്നതിനാൽ ആൾനാശത്തിന്റെ വ്യാപ്തി പോലും ഇനിയും പൂർണമായി തിട്ടപ്പെടുത്താനായിട്ടില്ല.
കൈലാസ് മാനസരോവർ യാത്രയ്ക്കായി എത്തിയ സംഘങ്ങൾ, ത്രിശൂലി 1 ജലവൈദ്യുത പദ്ധതിയിലെ തൊഴിലാളികൾ, വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ 290 ഇന്ത്യക്കാരെയാണ് ഈ മേഖലയിൽ കാണാതായത്.ഇതിനോടകം 84 പേരെ വിവിധ ഭാഗങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഗതാഗത സംവിധാനങ്ങൾ പൂർണമായി തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.





