World

കാറിന്റെ പിൻസീറ്റിൽ കുടുങ്ങിയത് പത്തുമാസം പ്രായമുള്ള കുഞ്ഞ്; മുത്തശ്ശിയുടെ അശ്രദ്ധയിൽ പൊലിഞ്ഞത് ഒരു ജീവൻ

Please complete the required fields.




യുഎസിലെ കെന്റക്കിയിലെ മാഡിസൺവില്ലേയിൽ മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞ് മരിച്ചു. പത്തുമാസം പ്രായമുള്ള സ്കോട്ടി ​ഗ്വിൻ ക്രോവല്ലിനെയാണ് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മണിക്കൂറുകളോളം അടച്ചിട്ട കാറിൽ കുടുങ്ങിപ്പോയ കുഞ്ഞ്, കടുത്ത ചൂട് കാരണമാണ് മരിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.

കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുവിടാനായാണ് മുത്തശ്ശിയായ ഡോ. സ്റ്റേസി ഫസേൻബേക്കർ (61) രാവിലെ കുഞ്ഞുമായി വീട്ടിൽനിന്നിറങ്ങിയത്. കാറിന്റെ പിൻസീറ്റിലായിരുന്നു കുഞ്ഞിനെ ഇരുത്തിയത്. എന്നാൽ, കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുവിടാനുള്ള കാര്യം മറന്നുപോയ മുത്തശ്ശി നേരേ തന്റെ ജോലിസ്ഥലത്തേക്ക് പോവുകയും, കാറിൽ കുഞ്ഞുള്ള കാര്യം മറന്നുകൊണ്ട് ജോലിക്ക് കയറുകയും ചെയ്തു.

വൈകിട്ട് നാലുമണിയോടെ കുഞ്ഞിനെ വിളിക്കാനായി പിതാവ് ഡേകെയറിൽ എത്തിയപ്പോഴാണ് മകളെ ഇന്ന് കൊണ്ടുവന്നിട്ടില്ലെന്ന വിവരമറിയുന്നത്. തുടർന്ന് ഇവർ ഡോ. സ്റ്റേസിയെ വിവരമറിയിച്ചതോടെയാണ് കുഞ്ഞിനെ കാറിൽ കയറ്റിവന്ന കാര്യം മുത്തശ്ശിയും ഓർമിക്കുന്നത്. ഉടൻതന്നെ മുത്തശ്ശിയും മറ്റുള്ളവരും ഓടിയെത്തിയെങ്കിലും കാറിന്റെ പിൻസീറ്റിൽ ചലനമറ്റനിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

സംഭവത്തിൽ ഇതുവരെ ആർക്കെതിരേയും കേസെടുത്തിട്ടില്ലെന്നും, അതേസമയം അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. മുത്തശ്ശിയെ ലഹരി പരിശോധനയ്ക്കടക്കം വിധേയയാക്കിയെങ്കിലും ഇത് പോസിറ്റീവാകാൻ സാധ്യതയില്ലെന്നും പൊലീസ് അറിയിച്ചു. ഈ ദാരുണമായ സംഭവം രാജ്യവ്യാപകമായി വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

Related Articles

Back to top button