വയോധികന്റെ കൊലപാതകത്തിന് പിന്നിൽ കൗമാര സംഘമെന്ന് സൂചന; ബന്ധുവായ പെൺകുട്ടി ഉൾപ്പടെ നാലുപേർ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നിൽ കൗമാര സംഘമെന്ന് സൂചന. ബന്ധുവായ എട്ടാം ക്ലാസുകാരി അടക്കം നാല് കൗമാരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇതിൽ മൂന്നു കൗമാരക്കാർ കൊല്ലം പരവൂർ സ്വദേശികളാണ്. സ്വർണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകം എന്നാണ് സംശയിക്കുന്നത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കൗമാരക്കാരെ കസ്റ്റഡിയിലെടുത്തതെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെയാണ് കരുവാറ്റ സ്വദേശി ശിവൻകുട്ടി (65) യെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മകളും ആശുപത്രിയിൽ ആയിരുന്നതിനാൽ ശിവൻകുട്ടി വീട്ടിൽ തനിച്ചായിരുന്നു. കൊച്ചുമകൾ വീട്ടിൽ എത്തി നോക്കിയപ്പോൾ വീടിൻ്റെ വാതിൽ അടച്ച നിലയിലായിരുന്നു.തുടർന്ന് നാട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് ശിവൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നഗ്നനായി, കൈയും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ തുണികൊണ്ട് മുറുക്കിയ നിലയിലായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ കൗമാര സംഘമാണെന്ന സൂചന ലഭിച്ചത്. പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വീട്ടിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ശിവൻകുട്ടിയുടെ ബന്ധുവായ പെൺകുട്ടി കൗമാരക്കാരെ അറിയിക്കുകയായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
ഇതിൻ്റെ അടിസ്ഥാനത്തിൽ മൂന്നുപേരും വീട്ടിലേക്ക് എത്തുകയും വീടിൻ്റെ പിൻവശത്തെ ഷീറ്റ് പൊളിച്ചു അകത്തേക്ക് പ്രവേശിക്കുകയും ചെയ്തു. തുടർന്ന് മോഷണത്തിനിടെ ശിവൻകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പറയുന്നത്.
ആസൂത്രിത കൊലപാതകമാണോ എന്ന കാര്യം വ്യക്തമല്ല. കൊലപ്പെടുത്തുന്ന ദൃശ്യം വീഡിയോ കോളിലൂടെ ശിവൻകുട്ടിയുടെ ബന്ധുവിനെ കൗമാര സംഘം കാണിച്ചെന്നും സൂചനയുണ്ട്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് നടന്ന കൊലപാതകമായതിനാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സംഭവസ്ഥലത്ത് എത്തിയിരുന്നു. റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര അടക്കമുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികളെ അടക്കം ചോദ്യം ചെയ്തിരുന്നു. ഫോൺ കോൾ രേഖകളും മൊഴികളിലെ വൈരുധ്യവും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ പൊലീസ് നാലംഗ കൗമാര സംഘത്തെ കസ്റ്റഡിയിലെടുത്തത്.





