
കർണാടക: കർണാടകയിലെ ബിഡതിയിൽ കെഎസ്ആർടിസി ബസിന് നേരെ ഉണ്ടായ മുട്ടയേറിൽ ആഭ്യന്തര അന്വേഷണം ശക്തമാക്കി അധികൃതർ. ദിവസങ്ങൾക്ക് മുൻപ് സമാനമായ പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ച പശ്ചാത്തലത്തിൽ, സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടെന്ന സംശയത്തിലാണ് കെഎസ്ആർടിസി ഫൊറൻസിക് പരിശോധനയ്ക്ക് ആവശ്യപ്പെടുന്നത്.
ബംഗളൂരു-മൈസൂർ എക്സ്പ്രസ് വേയിൽ ബിഡതിക്ക് സമീപം ബുധനാഴ്ച രാത്രിയാണ് കെഎസ്ആർടിസി ബസിന് നേരെ ആക്രമണമുണ്ടായത്. സർവീസ് റോഡിൽ നിന്നെത്തിയ മൂന്നംഗ സംഘം തുടർച്ചയായി മുട്ടയെറിയുകയായിരുന്നുവെന്ന് ബസ് ഡ്രൈവർ വെളിപ്പെടുത്തി.
കഴിഞ്ഞ എട്ടിന് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ഈ അതിക്രമം നടന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബസ് അപകടത്തിൽപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണോ എന്ന സംശയം ശക്തമാകുന്നത്. കൂടാതെ, കഴിഞ്ഞ എട്ടിന് അപകടത്തിൽപ്പെട്ട ബസിന്റെ ചില്ലിലും മുട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നതായി രക്ഷാപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.
ഈ ഗുരുതരമായ സംഭവത്തിൽ ദൃശ്യങ്ങൾ സഹിതം കെഎംസിസി കർണാടക ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. അട്ടിമറി സാധ്യത മുൻനിർത്തി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ബിഡതിയിലെ കെഎസ്ആർടിസി ആക്രമണവുമായി ബന്ധപ്പെട്ട വിഷയം മുഖ്യമന്ത്രി വി.ഡി. സതീശൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച ചെയ്യും.





