
കറാച്ചി: വിസ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റ് താരം ഹംസ നാസറിന് രണ്ട് വർഷത്തെ വിലക്കും ഒരു മില്ല്യൺ പാകിസ്താനി രൂപ പിഴയും ചുമത്തി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി).
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ വിൻഡീസിനെതിരായ ടെസ്റ്റ് ടീമിൽ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് താരത്തിന് ഈ തിരിച്ചടി നേരിടേണ്ടി വന്നത്. വിസയുമായി ബന്ധപ്പെട്ട രേഖകൾ അപൂർണ്ണമായിരുന്നുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് നൽകിയതെന്നും കണ്ടെത്തിയതിനെ തുടർന്നാണ് മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിസിബി കർശന നടപടിയെടുത്തത്.
താരത്തിന് വിശദീകരണം നൽകാൻ അവസരം നൽകിയ ശേഷമാണ് വിലക്ക് പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്റെ പ്രതിച്ഛായ തകർക്കുന്ന ഇത്തരം പ്രവൃത്തികൾ വച്ചുപൊറുപ്പിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി.





