Thiruvananthapuram

മഴയായാലും വെയിലായാലും എന്റെ കൊച്ചിന്റെ അപ്പനെ കൊണ്ടുവരുന്നതുവരെ ഇവിടെ ഇരുന്ന് പ്രതിഷേധിക്കും’; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് കടലില്‍ കാണാതായ ഷിജിൻ്റെ കുടുംബം

Please complete the required fields.




തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട് കാണാതായ അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് ഷെക്കേന ഭവനിൽ ഷിജിനെ കണ്ടെത്താൻ അധികൃതർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് കുടുംബം പ്രതിഷേധത്തിൽ. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിലെ റോഡിൽ കൈക്കുഞ്ഞുങ്ങളും വയോധികരും അടങ്ങുന്ന ബന്ധുക്കൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ഷിജിനെ കടലിൽ കാണാതായിട്ട് എട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് കുടുംബം തെരുവിലിറങ്ങിയത്. രക്ഷാപ്രവർത്തനത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഇവരുടെ ആരോപണം.

എട്ട് ദിവസം മുമ്പാണ് ഷിജിൻ മറ്റൊരു മത്സ്യത്തൊഴിലാളിക്കൊപ്പം കടലിൽ പോയത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെയാളുടെ മൃതദേഹം ഇതിനോടകം കണ്ടെത്തിയെങ്കിലും ഷിജിനെക്കുറിച്ച് യാതൊരു വിവരവുമില്ല. “മഴയായാലും വെയിലായാലും എന്റെ കൊച്ചിന്റെ അപ്പനെ കൊണ്ടുവരുന്നതുവരെ ഇവിടെ ഇരുന്ന് പ്രതിഷേധിക്കും,” എന്ന് ഷിജിന്റെ ഭാര്യ കണ്ണീരോടെ പറഞ്ഞു. അന്വേഷിക്കാമെന്ന് പറഞ്ഞ് തങ്ങളെ അധികൃതർ പറ്റിക്കുകയാണെന്നും അവർ ആരോപിച്ചു.

കഴിഞ്ഞ ബുധനാഴ്ച മുങ്ങൽവിദഗ്ധർ തിരച്ചിൽ ആരംഭിച്ചെങ്കിലും കടലിന്റെ അടിത്തട്ട് കാണാനാകുന്നില്ലെന്ന് പറഞ്ഞ് അവർ പിന്മാറിയിരുന്നു. അപകടസമയത്തെ ഒഴുക്ക് തെക്ക് ദിശയിലേക്കായതിനാൽ വേളി, പള്ളിത്തുറ, തുമ്പ തീരങ്ങളിൽ വ്യോമ-ജല മാർഗങ്ങളിലൂടെ പരിശോധനകൾ നടത്തിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

എന്നാൽ ബന്ധുക്കൾ സ്വന്തം നിലയിൽ സ്കൂബ ഡൈവിങ് ടീമിനെ കൊണ്ടുവന്ന് തിരച്ചിൽ നടത്താൻ ശ്രമിച്ചപ്പോൾ വിവിധ പേപ്പറുകളിൽ ഒപ്പിട്ടുനൽകാൻ പറഞ്ഞ് അധികൃതർ ബുദ്ധിമുട്ടിച്ചതായും പരാതിയുണ്ട്. ഇതിനുശേഷമാണ് കോസ്റ്റൽ പോലീസ് വിഴിഞ്ഞത്തുനിന്ന് മുങ്ങൽ വിദഗ്ധരെ എത്തിച്ച് തിരച്ചിൽ നടത്തിയത്. നീതി ലഭിക്കും വരെ പ്രതിഷേധത്തിൽ നിന്ന് മാറില്ലെന്ന ഉറച്ച നിലപാടിലാണ് കുടുംബം.

Related Articles

Back to top button