Kannur

സിഐക്കെതിരെ നടപടി എടുത്താൽ പൊന്നാട അണിയിക്കാം, ഉമ്മ തരാം, അല്ലാണ്ട് വിരട്ടരുത്, വളർന്ന പാർട്ടി വേറെയാണ്; രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

Please complete the required fields.




കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ചതിന് പിന്നാലെ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നേരെ പരസ്യ വെല്ലുവിളിയുമായി ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി. ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് അർജുൻ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പോലീസിനെയും ഭരണകൂടത്തെയും വെല്ലുവിളിക്കുന്നത്.

പൊലീസിനെ വെല്ലുവിളിച്ചവർക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഉടൻ കാണാമെന്നും, ഗുണ്ടകളെയും ക്രിമിനലുകളെയും അമർച്ച ചെയ്യാൻ സർക്കാർ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് അർജുൻ ആയങ്കി വീണ്ടും ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

താനും സുഹൃത്തുക്കളും പ്രതിചേർക്കപ്പെട്ട് ജയിലിലടക്കപ്പെട്ട കേസിൽ പുനരന്വേഷണത്തിന് ഉത്തരവിടാൻ ആഭ്യന്തര മന്ത്രി തയ്യാറാകണമെന്നാണ് അർജുൻ ആയങ്കിയുടെ പ്രധാന ആവശ്യം. അന്വേഷണത്തിൽ താൻ നിരപരാധിയാണെന്ന് തെളിഞ്ഞാൽ, കള്ളക്കേസെടുത്ത് അധികാര ദുർവിനിയോഗം നടത്തിയ സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

അങ്ങനെ ചെയ്താൽ നേരിട്ട് വന്ന് പൊന്നാട അണിയിക്കുമെന്നും ഉമ്മ നൽകുമെന്നും പരിഹാസരൂപേണ അർജുൻ കുറിച്ചു. “അല്ലാണ്ട് വിരട്ടരുത്, വളർന്ന പാർട്ടി വേറെയാണ്” എന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പൊലീസ് ഉദ്യോഗസ്ഥനെതിരെ താൻ നടത്തിയ പരാമർശങ്ങൾ ഭീഷണിയായി വ്യാഖ്യാനിച്ചത് മാധ്യമങ്ങളും പൊലീസുമാണെന്ന് അർജുൻ ആയങ്കി ആരോപിച്ചു.

സിഐയെ പെൻഷൻ വാങ്ങി ജീവിക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞതിനർത്ഥം കൊല്ലുമെന്നല്ല, മറിച്ച് തെറ്റുകാരനായ അയാളുടെ ജോലി കളയിപ്പിക്കുമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അർജുൻ വിശദീകരിക്കുന്നു. തനിക്ക് കേരള പൊലീസിനോട് ബഹുമാനം മാത്രമേയുള്ളൂവെന്നും, എന്നാൽ അന്യായം ചെയ്ത ഉദ്യോഗസ്ഥനോട് പകയും വൈരാഗ്യവുമുണ്ടെന്നും പോസ്റ്റിലുണ്ട്.

കീഴടങ്ങാൻ തീരുമാനിച്ച തന്നെ അപമാനിച്ചതിന്റെ പ്രതികരണമാണ് ഇപ്പോൾ കാണുന്നതെന്നും, നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവന്റെ മാനസികാവസ്ഥയിലാണ് താനെന്നും അർജുൻ കൂട്ടിച്ചേർത്തു. പടച്ചോനെ മാത്രമേ പേടിയുള്ളൂവെന്നും മനുഷ്യന്മാരെയില്ലെന്നും പോസ്റ്റിൽ പറയുന്നു. ഊന്നുകൽ സിഐക്കെതിരെ വാട്സാപ്പിലൂടെ ഭീഷണി മുഴക്കുകയും ആ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്ത കേസിൽ ഒളിവിലിരിക്കെയാണ് പുതിയ വെല്ലുവിളി.

Related Articles

Back to top button