സ്വകാര്യ സ്കൂളിനെ പ്രൊമോട്ട് ചെയ്തത് വീഡിയോ പിന്നാലെ സസ്പെൻഷൻ, 12 വർഷത്തെ സർവീസിന് ശേഷം കണ്ണീരോടെ അധ്യാപികയുടെ രാജി

ഹൈദരാബാദ്: ഇൻസ്റ്റഗ്രാം റീലുകളിലൂടെ സ്വകാര്യ സ്കൂളിനെ പ്രൊമോട്ട് ചെയ്തെന്ന ആരോപണത്തെത്തുടർന്ന് സസ്പെൻഷനിലായ സർക്കാർ സ്കൂൾ അധ്യാപിക സർവീസിൽ നിന്ന് രാജിവെച്ചു. തെലങ്കാന ഖമ്മം മാമില്ലഗുഡെം ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ഭുക്യ ഗൗതമിയാണ് 12 വർഷത്തെ സേവനത്തിന് ശേഷം ജോലി ഉപേക്ഷിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് താൻ രാജി സമർപ്പിക്കുന്നതായി ഗൗതമി അറിയിച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. സോഷ്യൽ മീഡിയ വഴി സ്വകാര്യ സ്കൂളിലെ പ്രവേശനം പ്രോത്സാഹിപ്പിക്കുകയും ഔദ്യോഗിക ജോലിയിൽ വീഴ്ച വരുത്തുകയും ചെയ്തു എന്നാരോപിച്ച് വിദ്യാഭ്യാസ വകുപ്പ് ഇവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. എന്നാൽ, ആരോപണവിധേയമായ റീലുകൾ സ്കൂൾ സമയത്തല്ല, സ്വന്തം വീട്ടിൽ വെച്ചാണ് ചിത്രീകരിച്ചതെന്നായിരുന്നു ഗൗതമിയുടെ വിശദീകരണം.
സസ്പെൻഷന് ശേഷം വീണ്ടും സർവീസിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്ന് കടുത്ത അപമാനവും പീഡനവും നേരിടേണ്ടി വന്നതായി അവർ വീഡിയോയിൽ തുറന്നടിച്ചു. മണിക്കൂറുകളോളം ഉദ്യോഗസ്ഥരെ കാണാൻ കാത്തുനിൽക്കേണ്ടി വന്നതായും നിരന്തരം അപമാനിക്കപ്പെട്ടതായും അവർ പറയുന്നു. തുടർച്ചയായ സൈബർ ആക്രമണങ്ങളും ജോലിസ്ഥലത്തെ കടുത്ത മാനസിക സമ്മർദ്ദവുമാണ് രാജിവെക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.
പാവപ്പെട്ട കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അതിനായി പ്രത്യേക ഇംഗ്ലീഷ് ക്ലാസുകൾ വരെ സംഘടിപ്പിച്ചിരുന്നുവെന്നും അവർ കണ്ണീരോടെ വീഡിയോയിൽ കൂട്ടിച്ചേർത്തു.





