പാണക്കാട് മണ്ണിടിച്ചിൽ: ‘മണ്ണിനടിയില്‍ തന്നെ ഇട്ട് മൂടണമായിരുന്നു’; അപകടത്തില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് വ്ളോഗർ

മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലുണ്ടായ ഭയപ്പെടുത്തുന്ന മണ്ണിടിച്ചിൽ ദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട മാധ്യമപ്രവർത്തകർക്കെതിരെ കടുത്ത വിദ്വേഷവുമായി ഇൻസ്റ്റഗ്രാം വ്ളോഗർ രംഗത്ത്. അപകടത്തിൽപ്പെട്ട മാധ്യമപ്രവർത്തകരെ മണ്ണിനടിയിൽ തന്നെ ഇട്ട് മൂടണമായിരുന്നു എന്ന ഞെട്ടിക്കുന്ന പ്രതികരണമാണ് നിസാം എന്ന വ്ളോഗർ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻചെരുവ് വൻതോതിൽ ഇടിഞ്ഞു വീണാണ് വലിയ അപകടമുണ്ടായത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഭാഗത്ത് നിന്നും മണ്ണും കല്ലുകളും റോഡിലേക്ക് പതിച്ചെങ്കിലും, ആളുകൾ രണ്ട് ഭാഗങ്ങളിലേക്ക് മാറി ഓടിയതുകൊണ്ട് മാത്രമാണ് വൻ ദുരന്തവും ആളപായവും ഒഴിവായത്.
സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരും നാട്ടുകാരും ജീവനായി പായുന്നതിനിടയിൽ മലപ്പുറം കൈരളി ടിവി ക്യാമറമാൻ ജയേഷിന് നിസാര പരിക്കേറ്റിരുന്നു. ഈ ദൃശ്യങ്ങൾ മുൻനിർത്തിയാണ് യാതൊരുവിധ മനസാക്ഷിയുമില്ലാതെ വ്ളോഗർ നിസാം മാധ്യമപ്രവർത്തകർക്കെതിരെ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.
അതിനിടെ, സ്ഥല ഉടമയായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫല്‍ കടക്കാടന്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ ബിനാമിയെന്നാണ് വിവരം. ഉന്നത സ്വാധീനമുള്ള വ്യക്തിക്ക് വേണ്ടി സ്ഥലം വാങ്ങിയത് നൗഫലിന്റെ പേരില്‍ എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് നിര്‍മ്മിക്കാന്‍ പോകുന്നത് പ്രീമിയം ആയുര്‍വേദ റിസോര്‍ട്ട് ആണെന്നാണ് ലഭിക്കുന്ന വിവരം. പരിസ്ഥിതിലോല മേഖലയില്‍ അനധികൃതമായി നിര്‍മ്മാണം നടത്താനായിരുന്നു ഉദ്ദേശം. മണ്ണെടുപ്പിനും, പാറ പൊട്ടിക്കുന്നതിനും അനുമതി കൊടുത്തതിലും അധികൃതര്‍ക്ക് വീഴ്ച്ച വന്നെന്നാണ് വിവരം.





