ജനായകൻ’ ടിക്കറ്റ് കിട്ടിയില്ല; മണ്ണാർക്കാട് തിയേറ്റർ ജീവനക്കാരന് മർദ്ദനം, മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട്: വിജയ് ചിത്രം ‘ജനനായകന്’ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് തിയേറ്റർ ജീവനക്കാരനെ മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശികളായ മുഹമ്മദാലി, അബ്ദുൽ സലീം, അബ്ദുൽ ഖാദർ എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി മണ്ണാർക്കാട് ഫോക്കസ് തിയേറ്ററിലാണ് സംഭവം. ‘ജനനായകൻ’ സിനിമയുടെ ടിക്കറ്റ് ആവശ്യപ്പെട്ടെത്തിയ മൂവർക്കും ടിക്കറ്റ് കിട്ടിയിരുന്നില്ല. ടിക്കറ്റ് തീർന്നുപോയെന്നും കൗണ്ടർ അടയ്ക്കുകയാണെന്നും ജീവനക്കാരൻ അറിയിച്ചു. ഇതിൽ പ്രകോപിതരായ പ്രതികൾ കൗണ്ടർ ജീവനക്കാരനുമായി വാക്കേറ്റത്തിലേർപ്പെട്ടു.
തുടർന്ന് മൂവരും ചേർന്ന് ജീവനക്കാരനെ അതിക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ ജീവനക്കാരന് ഗുരുതര പരിക്കേറ്റു. എല്ല് പൊട്ടൽ ഉൾപ്പെടെയുള്ള പരിക്കുകളോടെ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
സിനിമയ്ക്കുള്ള തിരക്ക് മൂലം ഉണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ജനക്കൂട്ട ആക്രമണം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.





