
കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിനുള്ളിൽ വെച്ച് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനു, ഭാര്യ ബിൻസി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവർ സഞ്ചരിച്ച ആംബുലൻസ് ഹൈക്കോടതിക്ക് മുന്നിൽ നിർത്തിയിട്ട ശേഷമായിരുന്നു സംഭവം.
ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. മുൻ പെൺസുഹൃത്തിന്റെ പരാതിയിൽ വിനുവിനെതിരെ ആലുവ പൊലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇത് കള്ളക്കേസാണെന്നും തന്നെ മനഃപൂർവ്വം കുടുക്കാൻ ശ്രമിച്ചതാണെന്നുമാണ് വിനുവിന്റെ ആരോപണം.
കേസ് പരിഗണിച്ച ജഡ്ജിക്കും കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനുമെതിരെ പരാതികളും ആരോപണങ്ങളും ഉന്നയിക്കുന്ന കുറിപ്പ് എഴുതിവെച്ച ശേഷമാണ് ദമ്പതികൾ വിഷം കഴിച്ചത്. സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





