
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ അമ്മയുടെ ലിവിങ് ടുഗെദർ പങ്കാളിയെ യുവാവ് തെരുവിൽ ഓടിച്ചിട്ട് കുത്തിക്കൊലപ്പെടുത്തി. രാജ്കോട്ട് സ്വദേശിയായ കമലേഷ് (35) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പങ്കാളിയായ നീതയുടെ മകൻ ജയന്ത് (20) നെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി ദാരുണമായ ഈ കൊലപാതകം നടന്നത്.
ഇടവഴിയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച കമലേഷിനെ ജയന്ത് പിന്തുടർന്ന് പിടികൂടുകയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ക്രൂരമായി കുത്തുകയുമായിരുന്നു. അഞ്ചിലധികം തവണ കുത്തേറ്റ കമലേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.തന്നോട് ദയ കാണിക്കണമെന്ന് കമലേഷ് നിലവിളിക്കുന്നത് കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജയന്തിന്റെ അച്ഛൻ ജീവിച്ചിരുന്ന സമയത്തുതന്നെ അമ്മ നീത കമലേഷുമായി അടുപ്പത്തിലായതാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞ 12 വർഷമായി ഇരുവരും ഒന്നിച്ചായിരുന്നു താമസം.
ഇതിലുള്ള കടുത്ത വൈരാഗ്യമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കമലേഷിന്റെ സഹോദരൻ കപിൽ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവസമയം ജയന്തിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി ദൃശ്യങ്ങളിലുണ്ട്. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.





