
താമരശ്ശേരി: ആന്ധ്രയിൽ നിന്ന് ബെംഗളൂരു വഴി കടത്തിക്കൊണ്ടുവന്ന 12.900 കിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂർ സ്വദേശി എക്സൈസ് അധികൃതരുടെ പിടിയിലായി. അഴിയൂർ സലീനം ഹൗസിൽ ശരത് വത്സരാജ് (39) ആണ് ഇന്നലെ രാത്രി ഏഴോടെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സിഐ ടി.അനികുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പിടിയിലായത്.
കർണാടക കെഎസ്ആർടിസി വോൾവോ ബസിൽ താമരശ്ശേരിയിൽ എത്തിയ പ്രതിയെ പഴയ സ്റ്റാൻഡിൽ കഞ്ചാവ് കൈമാറാനായി കാത്തുനിൽക്കുമ്പോഴാണ് ബസിനെ പിൻതുടർന്നു വന്ന സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസർ ടി.പ്രജോഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർ കെ.മുഹമ്മദലി, താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ, ഡ്രൈവർ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. കഞ്ചാവ് 6 കവറുകളിലാക്കി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു.സമാന രീതിയിൽ നേരത്തേ പലതവണ കഞ്ചാവ് കടത്തിയിട്ടുള്ള പ്രതി നിരീക്ഷണത്തിലായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും.





