Idukki

ധീരജിന്റെ കൊലപാതകം: കസ്റ്റഡി അപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

Please complete the required fields.




ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ പ്രതികളെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡി കാലാവധി നീട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

ധീരജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിക്കായി തെരച്ചില്‍ നടത്തുന്നതിനായാണ് അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. ധീരജിനെ പ്രതികള്‍ കുത്താനുപയോഗിച്ച കത്തി ഇതുവരെയും കണ്ടെത്താനായിട്ടില്ല. കേസിലെ പ്രധാന തെളിവായ ഈ കത്തി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കോളജ് പരിസരത്താണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിലെ മുഖ്യപ്രതി നിഖില്‍ പൈലി അടക്കം അറസ്റ്റിലായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. നിഖില്‍ പൈലിയേയും സഹായി ജെറിന്‍ ജോജോയേയും 22 വരെയും നിതിന്‍ ലൂക്കോസ്, ജിതിന്‍ ഉപ്പുമാക്കല്‍ ,ടോണി തേക്കിലക്കാടന്‍ എന്നിവരെ 21-ാം തീയതിവരെയുമാണ് കസ്റ്റഡിയില്‍ വിട്ടിരുന്നത്.

Related Articles

Leave a Reply

Back to top button