ഓരോതവണയും പരിഹാരമുണ്ടാക്കാമെന്ന് പറയും പക്ഷെ ഒന്നും നടക്കില്ല’; ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ നാട്ടുകാരുടെ പ്രതിഷേധം

തൊടുപുഴ: ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍. ചിന്നക്കനാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തടിച്ചുകൂടിയ ജനം വനംവകുപ്പിനെതിരെയാണ് പ്രതിഷേധിക്കുന്നത്.
ഓരോതവണ കാട്ടാന ആക്രമണം ഉണ്ടാകുമ്പോഴും പരിഹാരമുണ്ടാക്കാമെന്ന് പറയുന്നതല്ലാതെ മറ്റൊരു ഇടപെടലും ഉണ്ടാവുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത ശേഷം മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം, മാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സിങ്ക് കണ്ടം സ്വദേശിനി മാരി(37) കുട്ടിയെ സ്കൂളില്‍ വിടാന്‍ പോകുമ്പോഴായിരുന്നു കാട്ടാനയ്ക്ക് മുന്നില്‍ പെട്ടത്. ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു.
പ്രദേശത്ത് കാട്ടാനയുണ്ടെന്ന് വാട്സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നതായി വനംവകുപ്പ് പറഞ്ഞു. എന്നാല്‍ വീട്ടിൽ മാരിയും കുട്ടികളും മാത്രമാണുള്ളതെന്നും ഇവര്‍ക്ക് മൊബൈല്‍ ഫോണില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. സന്ദേശം അയച്ചെന്നുകരുതി അത് എല്ലാവരും കാണണമെന്നില്ലെന്നും അവർ പറഞ്ഞു.
സൂര്യനെല്ലിയിലെ ജനവാസ മേഖലയില്‍ രണ്ട് കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണം കാട്ടാനകളെ കാണാന്‍ മാരിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കാട്ടാന യുവതിയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
മരണത്തില്‍ ഫോറസ്റ്റാണ് ഉത്തരവാദികള്‍ എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആനയുണ്ടെന്ന് അറിയിക്കേണ്ട കടമ ആര്‍ക്കായിരുന്നു. ഇന്ന് രാവിലെ എന്നെ വിളിച്ചു. എന്റെ പെങ്ങളെ ആക്രമിച്ചു എന്ന് പറഞ്ഞു. പെങ്ങള്‍ക്ക് ഭര്‍ത്താവുമില്ല. രണ്ട് കൊച്ചുങ്ങളെ ആര് നോക്കും. തീരുമാനമുണ്ടാകാതെ ബോഡി കൊണ്ട് പോകാന്‍ സമ്മതിക്കില്ല- കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരന് പറഞ്ഞു.
ഒരു ആനയാണ് ചത്തതെങ്കില്‍ ഡിഎഫ്ഒ അല്ല ലോകത്തുള്ള ആള്ക്കാര് മുഴുവന്‍ ഇവിടെ വന്നേനെ. തീരുമാനമില്ലാതെ ബോഡി ഇവിടെ നിന്ന് കൊണ്ടുപോകാന്‍ അനുവദിക്കില്ല – നാട്ടുകാര്‍ പറഞ്ഞു.





