
അമൃത്സർ: പഞ്ചാബിലെ അമൃത്‌സറിൽ സ്‌കൂൾ നീന്തൽക്കുളത്തിൽ പ്ലസ്ടു വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ജിടി റോഡിലെ ശുഭം എൻക്ലേവിലുള്ള ‘ശ്രീ ഗുരു ഹർകൃഷ്ണൻ പബ്ലിക് സ്‌കൂൾ ഓഫ് എക്‌സലൻസി’ലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ആര്യൻ (18) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. സ്‌കൂളിൽ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ആര്യനെന്ന് മാതാവ് സുനിത പറഞ്ഞു.രാത്രി എട്ടുമണിയോടെ കുട്ടിയെ നോവ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആര്യന്റെ കുടുംബം ആരോപിച്ചു.
കുട്ടിയെ ആശുപത്രിയിലാക്കിയതിന് പിന്നാലെ സ്‌കൂൾ അധികൃതർ തിരികെ പോയെന്നും പിന്നീട് ഇവരെ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും മാതാവ് സുനിത വ്യക്തമാക്കി.
മകന്റെ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങൾ വിശദീകരിക്കാൻ സ്‌കൂൾ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംഭവം നടന്നിട്ടും സ്കൂൾ മാനേജ്മെന്റോ കുട്ടിയുടെ കുടുംബമോ വിവരം ഉടൻ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യാത്തതിൽ അത്ഭുതമുണ്ടെന്ന് പഞ്ചാബ് പൊലീസ് എസിപി രവീന്ദർ സിംഗ് സിദ്ധു പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്കൂൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ ‘ചീഫ് ഖൽസ ദിവാന്റെ’ ഭാരവാഹികൾ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.അമൃത്സർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചീഫ് ഖൽസ ദിവാൻ, പഞ്ചാബിലുടനീളം നിരവധി സ്കൂളുകളും കോളേജുകളും ആശുപത്രികളും നടത്തുന്ന ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ചാരിറ്റബിൾ സ്ഥാപനമാണ്.





