India

പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾ മാത്രം; നടുറോഡിൽ അധ്യാപികയെ വെടിവെച്ചുകൊന്ന് പൊലീസുകാരനായ ഭർത്താവ്

Please complete the required fields.




ന്യൂഡൽഹി: ജന്മദിനാഘോഷത്തിന്റെ സന്തോഷം മാറും മുൻപേ ഡൽഹിയിൽ അധ്യാപികയായ യുവതിയെ ഭർത്താവായ പൊലീസുകാരൻ വെടിവെച്ചുകൊന്നു. ഡൽഹിയിലെ ഈസ്റ്റ് വിനോദ് നഗറിൽ താമസിച്ചിരുന്ന പ്രിയങ്ക ഭാട്ടി (34) ആണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ചയായിരുന്നു പ്രിയങ്കയുടെ ജന്മദിനം. പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടുമ്പോഴാണ്, തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെ കല്യാൺപുരി മെട്രോ പില്ലറിന് സമീപം വെച്ച് ഭർത്താവും ഡൽഹി പൊലീസ് കോൺസ്റ്റബിളുമായ മനീഷ് (32) കൃത്യം നടത്തിയത്.

സ്ത്രീധനത്തിന്റെ പേരിൽ മനീഷ് പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. സംഭവദിവസം പുലർച്ചെ ഇവർ തമ്മിലുണ്ടായ തർക്കത്തിനിടെ പ്രിയങ്കയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയ്ക്കായി എൽബിഎസ് ആശുപത്രിയിലേക്ക് സ്കൂട്ടറിൽ കൊണ്ടുപോകുന്നതിനിടെ വഴിയരികിൽ വെച്ച് മനീഷ് തന്റെ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് ഭാര്യയെ വെടിവെക്കുകയായിരുന്നു.

സംഭവത്തിന് ശേഷം സ്കൂട്ടറുമായി കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താൻ ഹരിയാണയിലും സമീപ പ്രദേശങ്ങളിലും പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പിസ ഡെലിവറി ജീവനക്കാരനും ഓട്ടോ ഡ്രൈവറും ചേർന്ന് യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഴുവർഷം മുൻപാണ് ഇവർ വിവാഹിതരായത്. പ്രതി ഒളിവിലാണെന്നും അന്വേഷണം ഊർജിതമാണെന്നും ഡിസിപി രാജീവ് കുമാർ അറിയിച്ചു.

Related Articles

Back to top button