Thiruvananthapuram

അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം, ഒരാളുടെയും വിവരങ്ങള്‍ പുറത്തുപോകില്ല’; പ്രൊജക്ട് സീറോ കര്‍മപദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Please complete the required fields.




തിരുവനന്തപുരം: പ്രൊജക്ട് സീറോ കര്‍മപദ്ധതി ആരംഭിച്ച് ആഭ്യന്തര വകുപ്പ്. കേരളത്തെ മുഴുവനായും അഴിമതി മുക്തമാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ജനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് ഇനി മുതല്‍ നേരിട്ടറിയിക്കാമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും നേതാക്കളെയും വെറുതെ വിടില്ലെന്നും അവരെ വിജിലന്‍സ് നിരീക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ‘അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം. ഒരാളുടെയും വിവരങ്ങള്‍ പുറത്തുപോകില്ല. അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും നേതാക്കളെയും വെറുതെ വിടില്ല. അവരെ വിജിലന്‍സ് നിരീക്ഷിക്കും.

പരിപൂര്‍ണമായും ജനങ്ങള്‍ക്ക് സേവനങ്ങള്‍ എത്തുക എന്നതാണ് ലക്ഷ്യം. പാവപ്പെട്ടവന് പണം കൊടുക്കാതെ ആവശ്യങ്ങള്‍ നേടിയെടുക്കാനാവണം. പണം കൊടുത്ത് കാര്യം നടത്തുന്ന നിലപാട് ഉപേക്ഷിക്കണം. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് ആനുകൂല്യങ്ങളല്ല. അവകാശമാണ്.

ജനങ്ങളുടെ സഹായമുണ്ടെങ്കില്‍ പദ്ധതി വിപ്ലവമാകും. അഴിമതി കൂടുതല്‍ ഡിജിറ്റല്‍ മാര്‍ഗം വഴിയാണ്. ഡിജിറ്റല്‍ അഴിമതിയെയും ഫലപ്രദമായി നേരിടാനുളള പദ്ധതിയാണിത്. അഴിമതി തടയാനുളള കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കും. ജനങ്ങളില്‍ അവബോധമുണ്ടാക്കും. അഴിമതിയെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനാണ് പരിശ്രമം’; രമേശ് ചെന്നിത്തല പറഞ്ഞു.

വിജിലന്‍സ് മാന്വല്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. മാന്വല്‍ പരിഷ്‌കരണത്തിന്റെ കരട് തയ്യാറായി. വിജിലന്‍സ് മേധാവി തയ്യാറാക്കിയ കരട് പരിശോധിക്കും. ഞാന്‍ കൂടി പരിശോധിച്ച ശേഷം അന്തിമ രൂപം നല്‍കും. ഉദ്യോഗസ്ഥരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും’ രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി കാര്യങ്ങള്‍ ദുഷ്‌കരമാക്കിയെന്നും അതില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

Related Articles

Back to top button