‘പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങളുണ്ടാവണം; വിമര്‍ശനവും സ്വയം വിമര്‍ശനവും പരിശോധിച്ച് പാര്‍ട്ടി മുന്നോട്ടുപോകും’ ; എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: പാര്‍ട്ടി യോഗങ്ങളിലെ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടിക്ക് അകത്താണ് വിമര്‍ശിക്കുന്നത്. പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങള്‍ ഉണ്ടായിരിക്കണം. വിമര്‍ശനവും, സ്വയം വിമര്‍ശനവും എല്ലാം പരിശോധിച്ച് കേരളത്തിലെ പാര്‍ട്ടി മുന്നോട്ടുപോകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്തുള്ള വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്ക് ശക്തമായി മുന്നോട്ട് പോകാനുള്ള കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം എറണാകുളം മലയിടംതുരുത്ത് പാര്യത്ത് കാവ് നഗറിൽ പൊലീസ് നടത്തിയത് ക്രൂരമായ കടന്നാക്രമണമെന്ന് എം വി ഗോവിന്ദൻ. കർണാടകയിൽ കോൺഗ്രസ് സർക്കാർ നടത്തിയ ബുൾഡോസിങ് രീതിതന്നെയാണ് മലയിടംതുരുത്തിലും ആവർത്തിച്ചത്. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പാവപ്പെട്ട പട്ടികജാതി കുടുംബങ്ങൾ വർഷങ്ങളായി അവിടെ താമസിക്കുകയാണ്. അവരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. എന്നാൽ ജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപ്പുണ്ടായി. അതിനെ അവഗണിച്ച് ജനങ്ങളെ അറസ്റ്റ് ചെയ്തുനീക്കി. ഇതെല്ലാം കർണാടക മോഡലാണ്. ബുൾഡോസർ രാജ് ബിജെപിയാണ് തുടങ്ങിയതെങ്കിലും ബംഗളൂരുവിലെ യലഹങ്കയിൽ കോൺഗ്രസ് സർക്കാരും നടപ്പാക്കി. മലയിടംതുരുത്തിലെ ജനങ്ങൾ ഒറ്റപ്പെട്ടവരല്ല, അവർക്കൊപ്പമാണ് സിപിഐ എം. പാവപ്പെട്ട ജനവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഫലപ്രദദമായ പ്രവർത്തനത്തിൽ എല്ലാവരും സഹകരിക്കണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.





