
വടകര: വിഷം കലർന്ന ശീതള പാനീയം -ഫ്രൂട്ടി കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെന്മേരിപറമ്പിൽ സ്വദേശി പുത്തലത്ത് വീട്ടിൽ മുഹമ്മദ് സെയ്ദിന്റെ ഭാര്യ ജസ്ന (28) ആണ് ഇന്ന് പുലർച്ചെ നാല് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
കഴിഞ്ഞ ഏപ്രിൽ 27-നായിരുന്നു സംഭവം. വടകര ടൗണിൽ വെച്ച് ജസ്ന ഫ്രൂട്ടിയിൽ വിഷം കലർത്തി കഴിക്കുകയായിരുന്നുവെന്നാണ് പ്രഥമിക വിവരമെന്ന് പൊലീസ് എഫ്ഐആർറിൽ പറയുന്നു . ഇതേത്തുടർന്ന് കടുത്ത ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതി മെയ് മൂന്ന് മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ അസുഖം ഗുരുതരമായതിനെ തുടർന്ന് ഇവരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്രൂട്ടിയിൽ വിഷം കലർന്നതിന് പിന്നിൽ മറ്റെന്തെങ്കിലും പ്രേരണയോ ദുരൂഹതയോ ഉണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.





