ഇന്ത്യയിലേക്ക് 5 ബില്യൺ ഡോളറിന്റെ നിക്ഷേപം; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ചരിത്രപരമായ കരാറുകൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം ഇന്ത്യയുടെ സാമ്പത്തിക-പ്രതിരോധ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നു. അഞ്ച് രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക പര്യടനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ പ്രധാനമന്ത്രി, ഊർജ്ജം, പ്രതിരോധം, അടിസ്ഥാന സൗകര്യം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ നിർണ്ണായകമായ കരാറുകളിലാണ് ഒപ്പുവെച്ചത്.
ആഗോള ഊർജ്ജ വിപണിയിലെ അനിശ്ചിതാവസ്ഥയും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന സന്ദർശനമായി ഇത് മാറി.ഏറ്റവും പ്രധാനമായി, ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) ഇന്ത്യയിലെ എണ്ണ സംഭരണ പങ്കാളിത്തം വിപുലീകരിക്കും.
ദ്രവീകൃത പെട്രോളിയം ഗ്യാസ് (LPG) വിതരണത്തിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ഒപ്പിട്ട ദീർഘകാല കരാർ വഴി രാജ്യത്തെ ആഭ്യന്തര ആവശ്യത്തിന്റെ 40 ശതമാനത്തോളം യുഎഇയിൽ നിന്ന് ഉറപ്പാക്കാൻ സാധിക്കും. ഇത് ഇന്ധനവിലയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് ആഭ്യന്തര ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകും.പ്രതിരോധ മേഖലയിൽ സാധാരണ സൈനിക അഭ്യാസങ്ങൾക്കപ്പുറം അത്യാധുനിക സാങ്കേതികവിദ്യയുടെ സംയുക്ത വികസനത്തിനും ഭീകരവാദ വിരുദ്ധ സഹകരണത്തിനുമായി പുതിയ ധാരണാപത്രം ഒപ്പിട്ടു.
കൂടാതെ, ഗുജറാത്തിലെ വാടിനാറിൽ ഷിപ്പ് റിപ്പയർ ക്ലസ്റ്റർ സ്ഥാപിക്കാനുള്ള തീരുമാനം ഇന്ത്യയെ കപ്പൽ അറ്റകുറ്റപ്പണികളുടെ പ്രാദേശിക കേന്ദ്രമാക്കി മാറ്റും. സന്ദർശനത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട 5 ബില്യൺ ഡോളറിന്റെ നിക്ഷേപം കൂടി എത്തുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പുതിയ ഉയരങ്ങളിലെത്തും.വരും വർഷങ്ങളിൽ വ്യാപാരം 200 ബില്യൺ ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തന്ത്രപ്രധാന നീക്കങ്ങൾ.





