വൈദ്യുതി മോഷ്ടാക്കൾ ജാഗ്രതൈ! വരുന്നത് വൻ പിഴയും തടവുശിക്ഷയും; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി മോഷണം ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു. വൈദ്യുതി മോഷണം പിടിക്കപ്പെട്ടാൽ 2003-ലെ ഇലക്ട്രിസിറ്റി ആക്ട് പ്രകാരം ഉടനടി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനൊപ്പം വൻതുക പിഴയായും ഈടാക്കും. കൂടാതെ, ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. കുറ്റക്കാർക്ക് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാനിടയുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അധികൃതർ വ്യക്തമാക്കുന്നു.
എന്നാൽ, വൈദ്യുതി മോഷണം നടത്തുന്നവർ തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞ് സ്വമേധയാ കെഎസ്ഇബിയെ വിവരം അറിയിക്കുകയും നിർദ്ദിഷ്ട പിഴ അടച്ചുതീർക്കുകയും ചെയ്താൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാകാം. ഇത്തരത്തിൽ നിയമപരമായ നടപടികളിൽ നിന്ന് ഒഴിവാകാനും തെറ്റ് തിരുത്തുവാനും ഒരാൾക്ക് തന്റെ ജീവിതകാലയളവിൽ ഒരൊറ്റ തവണ മാത്രമേ അവസരം ലഭിക്കൂ എന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ കെ എസ് ഇ ബിയുടെ സെക്ഷൻ ഓഫീസുകളിലോ ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡിൻ്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാൻ കഴിയും. 9496010101 എന്ന എമർജൻസി നമ്പരിൽ വിളിച്ചും വാട്സാപ്പ് സന്ദേശമയച്ചും വിവരങ്ങൾ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിൻ്റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കും. വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ നൽകുന്നയാൾക്ക് കെ എസ് ഇ ബി പാരിതോഷികം നൽകും. പിഴ തുക പൂർണ്ണമായി ഈടാക്കി അപ്പീലുകളുണ്ടെങ്കിൽ അവയും തീർപ്പാക്കിയശേഷം കോമ്പൗണ്ടിംഗ് ചാർജൊഴിക അധികം ഈടാക്കിയ തുകയുടെ 5% അഥവാ പരമാവധി 50,000 രൂപവരെ പാരിതോഷികമായി ലഭിക്കും. വിവരങ്ങൾ കൈമാറുന്ന ആളിൻ്റെ വിശദാംശങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും. ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡ് സംസ്ഥാന, ജില്ലാ ഓഫീസുകളുടെ ഫോൺ നമ്പറുകളും കെഎസ്ഇബി ഫെയ്സ്ബുക് പോസ്റ്റിൽ പരസ്യപ്പെടുത്തി.





