കേരളത്തിന്റെ മുഖ്യമന്ത്രി ആര്? ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ പൂർത്തിയായി; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് ഹൈക്കമാൻഡ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും.
പത്തുദിവസമായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസ് നേതൃത്വം ഒരു പേരിലേക്ക് എത്തിയതായാണ് സൂചനകൾ. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഇന്ന് നടത്തുന്ന നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷം പുതിയ മുഖ്യമന്ത്രിയുടെ പേര് പുറത്തുവിടും.
പത്തുദിവസം പിന്നിട്ടിട്ടും ഭരണത്തലവനെ നിശ്ചയിക്കാൻ കഴിയാത്തതിൽ വോട്ടർമാർക്കിടയിലും ഘടകകക്ഷികളിലും അതൃപ്തി പുകയുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം വേഗത്തിലാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.
തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ച മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കടുത്ത വിയോജിപ്പുണ്ട്. വി.ഡി. സതീശന്റെ പേരിനോട് ലീഗ് നേതൃത്വത്തിന് താല്പര്യമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ പാണക്കാട് ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്.
അതേസമയം, വൻ ഭൂരിപക്ഷം ലഭിച്ചിട്ടും അധികാര വടംവലി കാരണം ഭരണം തുടങ്ങാൻ കഴിയാത്തതിനെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിച്ചാലുടൻ തന്നെ സാമുദായിക സമവാക്യങ്ങളും ജില്ലാ പ്രാതിനിധ്യവും മുൻനിർത്തി മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് മുന്നണി കടക്കും.
കെ. മുരളീധരൻ, സി.പി. ജോൺ, ഷിബു ബേബി ജോൺ, ചാണ്ടി ഉമ്മൻ തുടങ്ങിയ പ്രമുഖരുടെ പേരുകൾ ഇതിനകം തന്നെ മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.





