മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം; പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം. മറ്റൊരു തീയതിയിൽ പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. പരീക്ഷ പേപ്പർ ചോർച്ച ക്രമകേട് സിബിഐക്ക് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പുതിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക സൈറ്റുകൾ മാത്രം വിവരങ്ങൾക്കായി ആശ്രയിക്കുക. പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല. അധിക പരീക്ഷാ ഫീസ് ഈടാക്കില്ലെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഗസ് പേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിൽ വന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. പരീക്ഷകളുടെ വിശ്വാസ്യത നിലനിർത്താൻ അന്വേഷണ ഏജൻസികളുമായി സഹകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. ഇത്തരം വാർത്തകൾ വിദ്യാർത്ഥികളിൽ ആശങ്കയുണ്ടാക്കുമെന്ന് അറിയാമെന്നും അന്വേഷണം പൂർത്തിയാക്കാൻ ഏജൻസികൾക്ക് സമയം നൽകണമെന്നും എൻടിഎ ആവശ്യപ്പെട്ടു.
മെയ് 7-ന് വൈകുന്നേരമാണ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ചുള്ള വിവരങ്ങൾ എൻടിഎയ്ക്ക് ലഭിച്ചത്. തുടർന്ന് മെയ് 8 ന് വിവരം കേന്ദ്ര ഏജൻസികൾക്ക് കൈമാറി. മെയ് 3 ന് നടന്ന പരീക്ഷ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തിയതെന്നും, ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ചോദ്യപേപ്പർ എത്തിച്ചതെന്നും എൻടിഎ വ്യക്തമാക്കി. സിസിടിവി നിരീക്ഷണവും ബയോമെട്രിക് പരിശോധനയും പരീക്ഷാ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നുവെന്നും എൻടിഎ അറിയിച്ചു.





