
മലപ്പുറം: തെരഞ്ഞെടുപ്പിന് ശേഷം നടന്ന വനിതാ ലീഗിന്റെ ആദ്യ സംസ്ഥാന കമ്മിറ്റി യോഗത്തെക്കുറിച്ചുളള കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ നേരിട്ട സൈബര്‍ അധിക്ഷേപത്തിന് മറുപടിയുമായി വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹ്‌റ മമ്പാട്.
നിങ്ങള്‍ നാല് കമന്റിട്ടാല്‍, മെസേജില്‍ അസഭ്യം പറഞ്ഞാല്‍ താനങ്ങ് പേടിച്ച് പോകുമെന്ന് കരുതിയോ സൈബര്‍ പുലികളേ എന്നാണ് സുഹ്‌റ മമ്പാട് ചോദിക്കുന്നത്.
ഓരോ യൂത്ത് ലീഗ്, എംഎസ്എഫ്, പുതു തലമുറയിലെ വനിതാ ലീഗ് പ്രവര്‍ത്തകരെയും മക്കളെ പോലെ കണ്ടാണ് ഇന്നേവരെ താന്‍ പ്രവര്‍ത്തിച്ചതെന്ന് സുഹ്‌റ മമ്പാട് പറഞ്ഞു.
ആ തന്നെ തളള, അമ്മായി, കിളവി തുടങ്ങി അറയ്ക്കുന്ന പ്രയോഗങ്ങള്‍ നടത്തുന്നതാണോ നിങ്ങള്‍ പഠിച്ച ലീഗ് രാഷ്ട്രീയമെന്ന് അവര്‍ ചോദിച്ചു. പേരാമ്പ്രയിലെ ഫാത്തിമ തഹ്ലിയയുടെ വിജയത്തെ പരാമർശിക്കാതെ യുഡിഎഫ് വിജയത്തെ അഭിനന്ദിച്ചായിരുന്നു സുഹ്റ മമ്പാട് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. പിന്നാലെയാണ് ശക്തമായ സൈബർ ആക്രമണം നേരിട്ടത്.





