
കൽപ്പറ്റ: മാനന്തവാടിയിൽ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. തൊണ്ടനാട് പുതുശ്ശേരി താഴേതരിമടമറ്റം ഉന്നതിയിലെ സുനിലിന്റെ (32) മരണം പാമ്പുകടിയേറ്റാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയോടെയാണ് സുനിലിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കണ്ട വീട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടർന്ന് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് മരണകാരണം കണ്ടെത്തിയത്.കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധികയും ഇന്ന് മരിച്ചിരുന്നു. കാവുങ്കലിലുള്ള നാരായണിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വീടിന് പുറകിൽ വിറക് സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്നാണ് നാരായണിക്ക് പാമ്പുകടിയേറ്റത്. താഴെ വീണ വിറകുകൾ അടക്കി വെയ്ക്കുന്നതിനിടെ പാമ്പുകടിയേൽക്കുകയായിരുന്നു. കഴിഞ്ഞ മാസം 26-ാം തീയതിയായിരുന്നു നാരായണിക്ക് പാമ്പുകടിയേറ്റത്.
തന്നെ ഒരു കറുത്ത നിറമുള്ള പാമ്പ് കടിച്ചുവെന്നും, ഏത് പാമ്പ് ആണെന്നും അറിയില്ലെന്നുമാണ് നാരായണി പറഞ്ഞത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വനംവകുപ്പിന്റെ റെസ്ക്യു ടീം സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. നാരായണിയുടെ ശരീരത്തിലെ ലക്ഷണങ്ങൾ വെച്ചാണ് കടിച്ചത് വെട്ടിക്കട്ടൻ ആണെന്ന നിഗമനത്തിലെത്തിയത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് നാരായണി മരത്തിന് കീഴടങ്ങിയത്.





