കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘം; ഹാർഡ് ഡിസ്ക് കണ്ടെത്താനുള്ള ശ്രമം ഊർജിതം

കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘം. ഡി ജെ പാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്‌തു വരികയാണ്. ഹാർഡ് ഡിസ്ക് കണ്ടെത്താനുള്ള ശ്രമവും ഊർജിതം. നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെ സംരക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രമിച്ചതായും ആരോപണം ഉയർന്നിരുന്നു. മോഡലുകളെ പിന്തുടർന്ന ഓഡി കാർ ഡ്രൈവർ സൈജുവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്.
അപകടം നടന്നതിന് പിന്നാലെ റോയി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതാണ് ദുരൂഹത വർധിപ്പിക്കുന്നത്. അപകടത്തിന് മുമ്പ് ഹോട്ടലിൽ നടന്ന സംഭവങ്ങൾ മറക്കാനുള്ള ഗൂഢശ്രമം ഇതിന് പിന്നിലുണ്ടെന്നാണ് നിഗമനം. ഹോട്ടലിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത ചിലരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് റോയിയുടെ നീക്കമെന്നും സംശയിക്കുന്നു. ഹോട്ടലിന് സമീപത്തെയും നിരത്തുകളിലെയും സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു.
പാർട്ടിയിൽ പങ്കെടുത്ത കൂടുതൽ ആളുകളെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഔഡി കാറിൽ മോഡലുകളെ പിന്തുടർന്ന സൈജുവാണ് അപകടശേഷം ഹോട്ടലുടമയെ വിവരം അറിയിച്ചത്. സൈജു മുമ്പ് ലഹരി ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരം എക്സൈസ്, നാർക്കോട്ടിക് വിഭാഗങ്ങളോട് തേടിയിട്ടുണ്ട്. ഹോട്ടലുടമ നശിപ്പിച്ച ഡിവിആർ കണ്ടെത്തി ദുരൂഹത മാറ്റണമെന്ന് മരിച്ച അൻസി കബീറിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.





