ഒഴുക്കിൽപ്പെട്ട് ആശുപത്രിയിലായിരുന്ന വിദ്യാർത്ഥിയും മരിച്ചു; പെരുമ്പാവൂർ കനാൽ അപകടത്തിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

കൊച്ചി: പെരുമ്പാവൂർ ചെറുകുന്നം കെ.എം.പി കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ കനാലിൽ മുങ്ങിമരിച്ച ദാരുണ സംഭവത്തിൽ ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും അന്തരിച്ചു.
കോട്ടയം മണർകാട് ഒറ്റപ്ലാക്കൽ വീട്ടിൽ എമിൽ സുനിൽആണ് ഇന്ന് പുലർച്ചെ 2:50-ഓടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി.
സഹപാഠികളായ മലപ്പുറം സ്വദേശി അജ്മൽ, കൊല്ലം സ്വദേശി അജ്സൽ എന്നിവർ അപകടദിവസം തന്നെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഹർത്താൽ പ്രമാണിച്ച് കോളേജിന് അവധിയായിരുന്നതിനാൽ കുളിക്കാനായി പെരിയാർ വാലി കനാലിലിറങ്ങിയ ആറംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.കുളിക്കുന്നതിനിടെ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഭൂതത്താൻകെട്ട് അണക്കെട്ടിൽ നിന്ന് ആലുവയിലേക്ക് ഒഴുകുന്ന ഈ കനാലിന് ചില ഭാഗങ്ങളിൽ വലിയ ആഴവും ശക്തമായ ഒഴുക്കുമുണ്ട്.
നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് വിദ്യാർത്ഥികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് യുവജീവനുകൾ പൊലിഞ്ഞതിന്റെ ആഘാതത്തിലാണ് കോളേജും നാടും.





