വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ച്: ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും പോലീസ് നോട്ടീസ്; നാളെ ഹാജരാകണം

തിരുവനന്തപുരം: നെട്ടയം സംഘർഷത്തെത്തുടർന്ന് ബിജെപി നടത്തിയ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും പോലീസ് നോട്ടീസ് നൽകി. ഡെപ്യൂട്ടി മേയർ ആശാ നാഥ്, കൗൺസിലർമാരായ സുമി ബാലു, യമുന എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്.നാളെ മൊഴി നൽകാൻ സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. കേസിൽ അഞ്ചാം പ്രതിയായ ഡെപ്യൂട്ടി മേയർക്ക് പുറമെ, മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖയും പ്രതിപ്പട്ടികയിലുണ്ട്. എന്നാൽ ശ്രീലേഖ സ്ഥലത്തില്ലാത്തതിനാൽ അവർക്ക് നോട്ടീസ് നൽകാൻ കഴിഞ്ഞിട്ടില്ല. കേസിൽ ആറാം പ്രതിയാണ് ആർ. ശ്രീലേഖ.
യമുന, സുമി ബാലു എന്നീ കൗൺസിലർമാർക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. സുമി ബാലു ആണ് കേസിലെ ഒന്നാം പ്രതി. പൊലീസ് റിപ്പോർട്ടിന്‍റെറെ അടിസ്ഥാനത്തിലാണ് ബിജെപി കൗൺസിലർമാക്കെതിരെ നടപടി സ്വീകരിച്ചത്. പൊലീസിനെ വലിയ രീതിയിൽ അധിക്ഷേപിക്കുന്ന തരത്തിൽ ആയിരുന്നു ശ്രീലേഖ അടക്കമുള്ള ബിജെപി നേതാക്കൾ പെരുമാറിയത്.
ശ്രീലേഖയുടെ വിവാദമായ പോടാ പുല്ലേ പൊലീസ് വിളി ഈ പ്രതിഷേധ മാർച്ചിലാണ് നടന്നത്. കഴിഞ്ഞ ദിവസമാണ് വട്ടിയൂർക്കാവ് സംഘർഷത്തിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തത്. കേസിൽ ഡെപ്യൂട്ടി മേയർ ആശാനാഥിനെയും പ്രതി ചേർത്തിരുന്നു. ആർ ശ്രീലേഖക്ക് നോട്ടീസുമായി പൊലീസ് വീട്ടിൽ എത്തിയെങ്കിലും ശ്രീലേഖ ടൂറിലാണെന്ന് പൊലീസിനെ അറിയിച്ചു.





