
പരപ്പനങ്ങാടി: സോഷ്യൽ മീഡിയയിൽനിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് വിൽപന നടത്തിയ സംഭവത്തിൽ വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ നിതിൻ മോഹൻദാസിനെതിരേ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.
രാമനാട്ടുകര സ്വദേശിനിയായ യുവതി നൽകിയ പരാതിയെത്തുടർന്നാണ് പോലീസിന്റെ ഈ നടപടി. ഇൻസ്റ്റഗ്രാം അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പണം വാങ്ങി ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി.
ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രതിയുടെ ഫോണിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ലഭിച്ചിട്ടുണ്ടെങ്കിലും, കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ഇയാളെ അറസ്റ്റ് ചെയ്യാത്തതിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
എന്നാൽ പ്രതി നിലവിൽ പോലീസ് നിരീക്ഷണത്തിലാണെന്നും ഫോണിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയമായി വിശകലനം ചെയ്ത ശേഷം മാത്രമേ കൂടുതൽ വകുപ്പുകൾ ചേർക്കാനാകൂ എന്നും പോലീസ് വ്യക്തമാക്കി.കഴിഞ്ഞ ദിവസം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാൾ രഹസ്യമായി ഉപയോഗിച്ചിരുന്ന രണ്ടാമതൊരു മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിലവിൽ പരപ്പനങ്ങാടിയിലും മാഹിയിലുമായി രണ്ടു പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചിരിക്കുന്നത്.
കണ്ണൂർ സ്വദേശിനിയായ ഒരു യുവതിയുടെ സുഹൃത്തുക്കൾ വഴിയാണ് ഈ തട്ടിപ്പിന്റെ വിവരങ്ങൾ പുറംലോകമറിയുന്നത്.





