Kozhikode

പേരാമ്പ്രയിൽ 36-കാരിക്ക് ശംഖുവരയന്റെ കടിയേറ്റു, പുലർച്ചെ പൂനൂരിൽ കിടക്കയിൽ വെച്ച് 22-കാരനും പാമ്പ് കടിയേറ്റു; ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് രണ്ടുപേര്‍ക്ക് പാമ്പുകടിയേറ്റു. പേരാമ്പ്ര കണ്ണിപ്പൊയിലിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്‌ജലി(36), പൂനൂർ സ്വദേശി മുഹമ്മദ് അൻസാർ(22) എന്നിവർക്കാണ് പാമ്പുകടിയേറ്റത്. ശംഖുവരയൻ ഇനത്തിൽ പെട്ട പാമ്പാണ് അഞ്ജലിയെ കടിച്ചത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെയാണ് അൻസാറിന് പാമ്പ് കടിയേറ്റത്. കിടക്കയിൽ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റത് തിരിച്ചറിഞ്ഞത്. ഇയാളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം സംസ്ഥാന്ത് രണ്ട് പേർ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷി(75), കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ നബീസ (70) എന്നിവരാണ് മരിച്ചത്.

അതിനിടെ കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് ഈ നടുക്കുന്ന സംഭവം. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്നായി പിടികൂടിയത്.

കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. തുടർന്ന് വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകൾ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. സംസ്ഥാനത്ത് വേനൽ കടുത്തതോടെ തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്ക് കയറുന്നത് പതിവാകുകയാണ്. രാത്രികാലങ്ങളിൽ നിലത്ത് കിടന്നുറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button