Palakkad

കേരളം വെന്തുരുകുന്നു: സൂര്യാതപമേറ്റെന്ന് സംശയിക്കുന്ന രണ്ട് മരണങ്ങൾ; പലയിടത്തും വ്യാപക പൊള്ളൽ

Please complete the required fields.




പാലക്കാട്: സംസ്ഥാനത്ത് ഉഷ്ണതരംഗം അതീവ ഗുരുതരമായി തുടരുന്നതിനിടെ സൂര്യാതപമേറ്റെന്ന് സംശയിക്കുന്ന രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. പാലക്കാട് പട്ടാമ്പിയിൽ വീട്ടുവളപ്പിൽ വീണുകിടന്ന പുലാമന്തോൾ വളപ്പിൽ ബഷീറിനെ (68) ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലം കുന്നിക്കോട്ടും സമാനമായ സാഹചര്യത്തിൽ വയോധികൻ മരിച്ചു. കൃഷിയിടത്തിലേക്ക് പോയ ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പിനെയാണ് (85) വെയിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.രണ്ട് സംഭവങ്ങളിലും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ സൂര്യാതപമാണോ മരണകാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. മരണങ്ങൾക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേർക്ക് സൂര്യാതപമേറ്റ് പൊള്ളലേറ്റു.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും കൊടിയത്തൂരിലും ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾക്ക് കടുത്ത വെയിലിൽ പൊള്ളലേറ്റു. കൊടുവള്ളി സ്വദേശി അമൽ ഷാജിൻ, പന്നിക്കോട് സ്വദേശി അബ്ദുൽ ജലീൽ എന്നിവരാണ് ചികിത്സ തേടിയത്.
കണ്ണൂർ ചെറുപുഴയിൽ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ കാഞ്ഞിരത്താംകുന്ന് സ്വദേശി ബെന്നിക്കും സൂര്യാതപമേറ്റു. അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Related Articles

Back to top button