കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥികൾക്ക് ആശ്വാസം: ഇനി സ്വന്തം കോളേജിലും ഇൻ്റേൺഷിപ്പ് പൂർത്തിയാക്കാം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠന സ്ഥാപനത്തിൽ തന്നെ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കാൻ അനുമതി നൽകിക്കൊണ്ട് വൈസ് ചാൻസലർ ഉത്തരവിറക്കി.
പത്ത് വർഷത്തിൽ കൂടുതൽ പ്രവർത്തന പാരമ്പര്യമുള്ള കമ്പനികളിലോ മറ്റ് കോളേജുകളിലോ പോയി മാത്രമേ ഇൻ്റേൺഷിപ്പ് ചെയ്യാവൂ എന്ന മുൻപത്തെ കർശന നിയമത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
പുറത്തുള്ള സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് വഴി വിദ്യാർത്ഥികൾ വലിയ രീതിയിലുള്ള സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും, കഠിനമായ വേനൽക്കാലത്ത് ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നുമുള്ള പരാതികൾ വ്യാപകമായിരുന്നു.
ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസം പകരുന്ന പുതിയ തീരുമാനം വി.സി കൈക്കൊണ്ടത്. ഇതോടെ ഇൻ്റേൺഷിപ്പിനായി അന്യസ്ഥാപനങ്ങളെ തേടി അലയുന്നതിനും വലിയ തുകകൾ ചിലവാക്കുന്നതിനും വിദ്യാർത്ഥികൾക്ക് പരിഹാരമാകും.





