
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബി ഡി എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി. നിതിന്റെ പിതാവ് വൈ.എൽ രാജന്റെ ഭാഗം കൂടി കേൾക്കുന്നതിനാണ് ഹർജി നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ആരോപണവിധേയരായ പാത്തോളജി വിഭാഗം മുൻ മേധാവി ഡോ. എം.കെ റാം, സംഗീത നമ്പ്യാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷ്യൻ ആവശ്യം പ്രകാരം കോടതിയിൽ ഹാജരാവാൻ നിതിൻരാജിന്റെ പിതാവ് രാജനു നോട്ടീസ് ലഭിച്ചിരുന്നു. മറ്റൊരു അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരായ രാജൻ അദ്ധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയുടേ പകർപ്പ് ആവശ്യപെട്ടു.
ഇരു വിഭാഗങ്ങളുടെയും വിശദമായ വാദം നാളെ നടക്കും. ആത്മഹത്യാ പ്രേരണ കുറ്റം, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ഡോ. എം.കെ റാം, സംഗീത നമ്പ്യാർ എന്നിവർക്കെതിരെ കേസ് എടുത്തത്. കേസിൽ ഒന്നും രണ്ടും പ്രതികളാണ് ഇരുവരും.





