
കോഴിക്കോട് : അപകടത്തിൽപ്പെട്ട കാറിൽനിന്ന് 2.84 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. കാർ ഓടിച്ചിരുന്ന ഡ്രൈവർ പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി പടിഞ്ഞാറ്റു പറമ്പ് വീട്ടിൽ മനു (24)വിനെ അറസ്റ്റുചെയ്തു. വെള്ളയിൽ പോലീസ് സ്റ്റേഷന് സമീപത്തുവെച്ച് വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.
എം.ഡി.എം.എ.യും ലഹരി ഉപയോഗിക്കുന്നതിനുവേണ്ടി സൂക്ഷിച്ച ഗ്ലാസ് ട്യൂബും, ഇലക്ട്രോണിക് ത്രാസും കാറിൽനിന്ന് കണ്ടെത്തി. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന മനു, പോലീസ് താനോടിച്ച കാറിൽനിന്ന് എം.ഡി.എം.എ. കണ്ടെടുത്തുവെന്നറിഞ്ഞ് മുങ്ങിയിരുന്നു. തുടർന്ന്, എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജട്ടി റോഡിൽവെച്ചാണ് മനുവിനെ പിടികൂടിയത്.വെള്ളയിൽ ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മിഥുൻ, എ.എസ്.ഐ. നിഷാദ്, സി.പി.ഒ. നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, അപകടത്തിൽപ്പെട്ട മനുവിനെ ആശുപത്രിയിലെത്തിച്ച പുതിയാപ്പ സ്വദേശിയെ ഒരു പ്രകോപനവുമില്ലാതെ മനുവിന്റെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തി മർദിച്ചു. യുവാവിനെ മാരകമായി മർദിച്ച മനുവിന്റെ സുഹൃത്തുക്കളെയും പോലീസ് തിരയുന്നുണ്ട്. ഇയാളുടെ പരാതിയെത്തുടർന്ന് പോലീസ് മനുവിന്റെ വാഹനം പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ. കണ്ടെത്തിയത്.



