
ഇറാനെതിരെയുള്ള നീക്കങ്ങളിൽ തന്ത്രപരമായ മാറ്റം വരുത്തിക്കൊണ്ട് ട്രംപ് ഭരണകൂടം പുതിയ ‘സാമ്പത്തിക യുദ്ധത്തിന്’ തുടക്കമിടുന്നു. നേരിട്ടുള്ള സൈനികാക്രമണങ്ങൾക്ക് പകരം ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും തടഞ്ഞുകൊണ്ട് രാജ്യത്തെ പ്രതിസന്ധിയിലാക്കാനാണ് അമേരിക്കയുടെ നീക്കം.
അടുത്ത ആഴ്ച അവസാനിക്കുന്ന വെടിനിർത്തൽ കരാർ നീട്ടുകയോ സമാധാന ചർച്ചകൾ ഫലം കാണുകയോ ചെയ്തില്ലെങ്കിൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന കർശന നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി.
‘സാമ്പത്തിക ബോംബാക്രമണം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നീക്കത്തിലൂടെ ഇറാനുമായി വ്യാപാരത്തിലേർപ്പെടുന്ന രാജ്യങ്ങൾക്കും ബാങ്കുകൾക്കും മേൽ ‘സെക്കൻഡറി ഉപരോധം’ ഏർപ്പെടുത്താനാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത്.
ഇറാന്റെ ആണവ പദ്ധതികൾ ഉപേക്ഷിക്കാൻ അവരെ നിർബന്ധിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡൊണാൾഡ് ട്രംപ് ഇത്തരം കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾ ചെലുത്തുന്നത്. ഇതിന്റെ ഭാഗമായി ചൈന, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകൾക്ക് ട്രഷറി വകുപ്പ് ഇതിനോടകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.കൂടാതെ, ഇറാനിലെ മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ അലി ഷംഖാനിയുമായി ബന്ധപ്പെട്ട എണ്ണക്കടത്ത് ശൃംഖലയെ അമേരിക്ക കഴിഞ്ഞ ദിവസം തകർക്കുകയും ചെയ്തിരുന്നു. എന്നാൽ, ട്രംപിന്റെ ഈ നീക്കങ്ങൾ വിപരീതഫലം ഉണ്ടാക്കുമെന്നും ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങളും എണ്ണവില വർദ്ധനയും ഇറാന് ഗുണകരമാകുമെന്നുമാണ് പ്രതിപക്ഷമായ ഡെമോക്രാറ്റുകളുടെ വിമർശനം.
സഖ്യകക്ഷികളെ പിണക്കിക്കൊണ്ടുള്ള ഇത്തരം കടുത്ത നടപടികൾ തിരിച്ചടിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.





