
പറവൂർ: ചിറ്റാറ്റുകരയിൽ ലഹരി-ഗുണ്ടാ മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ ഡിവൈഎഫ്ഐ നേതാവിന് പരിക്കേറ്റു. ഡിവൈഎഫ്ഐ ചിറ്റാറ്റുകര വെസ്റ്റ് വില്ലേജ് പ്രസിഡന്റ് മതിലകത്ത് ഷിയാസിനെയാണ് (39) ആറംഗ സംഘം മർദ്ദിച്ചത്. ബുധനാഴ്ച രാത്രി 9.30-ഓടെ ചിറ്റാറ്റുകര കവലയിൽ വെച്ചായിരുന്നു സംഭവം. കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ബെന്റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസം ഷിയാസിന്റെ സുഹൃത്തിനെ ബെന്റോയും സംഘവും മർദ്ദിച്ചിരുന്നു. ഈ പ്രശ്നം സംസാരിച്ച് തീർക്കാനെന്ന വ്യാജേന എത്തിയ സംഘം ഷിയാസിനെ ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ മുഖത്തെ എല്ലിന് പൊട്ടലേറ്റ ഷിയാസിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഷിയാസിനെ ആക്രമിച്ച മുഴുവൻ പ്രതികളേയും പിടികൂടി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേത്യത്വത്തിൽ കളരിക്കൽ ക്ഷേത്ര പരിസരത്ത് നിന്നും ചിറ്റാറ്റുകര കവലയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ലഹരി സംഘങ്ങളേയും ക്രിമിനലുകളേയും അമർച്ച ചെയ്യാൻ പൊലീസ് തയ്യാറാകണമെന്ന് സിപിഐ എം ചിറ്റാറ്റുകര വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ ടി ഭഗവാൻ ആവശ്യപ്പെട്ടു.



