
വയനാട്: ബത്തേരിയിലിറങ്ങിയ കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്താനായില്ല. പി.എം 2 എന്ന കൊമ്പന്‍ കുപ്പാടി മേഖലയില്‍ തുടരുന്നു. കുങ്കിയാനകളെ ഉപയോഗിച്ച് തുരത്താനുള്ള ശ്രമം ഫലംകണ്ടില്ല. ആനയെ മയക്കുവെടിവയ്ക്കാന്‍ അനുമതി തേടിയേക്കും. കാട്ടാനഭീതിയെ തുടർന്ന് ബത്തേരി നഗരസഭയിലെ പത്തുവാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പുലർച്ചെ നഗരമധ്യത്തിൽ ഇറങ്ങിയ കാട്ടാന വഴിയാത്രക്കാരനെ ആക്രമിച്ചു. പുലർച്ചെ രണ്ടുമണിയോടെയാണ് ബത്തേരി നഗരമധ്യത്തിൽ ഒറ്റയാനിറങ്ങിയത്. വഴിയാത്രക്കാരനായ തമ്പിയെന്ന സുബെർ കുട്ടിയെ ആന ആക്രമിച്ചു. കാലിന് പരുക്കേറ്റ സുബെർ കുട്ടി ചികിത്സയിലാണ്. ഇന്നലെ രാത്രി കട്ടയാട്, മുള്ളൻകുന്ന് പ്രദേശങ്ങളിലെ വീടുകൾക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായി. ഗൂഡല്ലൂരിൽ നിന്ന് വനംവകുപ്പ് പിടികൂടി കാട്ടിൽ വിട്ട പി.എം 2 എന്ന ആനയാണ് ബത്തേരിയിലെത്തിയത്. ഗൂഡല്ലൂരിൽ രണ്ടുപേരെ കൊന്ന ആന അൻപതിലധികം വീടുകളും തകർത്തിരുന്നു





