
കോഴിക്കോട് : തളി മഹാഗണപതി-ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ മഹാകുംഭാഭിഷേക യജ്ഞത്തിന്റെ ഭാഗമായി പ്രതിഷ്ഠിക്കാനുള്ള ഭക്ത ആഞ്ജനേയ ശിലാവിഗ്രഹം ക്ഷേത്രത്തിൽ സ്വീകരിച്ചു. ശൃംഗേരി ശാരദാപീഠം ശങ്കരാചാര്യർ വിധുശേഖര ഭാരതിയാണ് മഹാകുംഭാഭിഷേകം നടത്തുന്നത്.
ബുധനാഴ്ച രാവിലെ കൽപ്പാത്തി രാമധ്യാനമഠത്തിൽനിന്ന് പുറപ്പെട്ട വിഗ്രഹം ആലത്തിയൂർ ഹനുമാൻ ക്ഷേത്രത്തിലെ ആരതിക്കുശേഷം കോഴിക്കോട് മിഠായിത്തെരുവ് ഹനുമാൻ കോവിലിൽ എത്തിച്ചേർന്നു.
അവിടെനിന്ന് പുറപ്പെട്ട വിഗ്രഹസ്വീകരണ ഘോഷയാത്ര മേലേപാളയം വൈരാഗിമഠം, മേലേപാളയം എകർന്നപറമ്പ് പച്ചനായകി അമ്മൻ ക്ഷേത്രം, തളി തെക്കുതെരുവ് രേണുക മാരിയമ്മൻ ക്ഷേത്രം, കന്യകാ പരമേശ്വരി ക്ഷേത്രം, തളി ബ്രാഹ്മണസമൂഹ മഠം, തളി വേട്ടയ്ക്കൊരുമകൻ ക്ഷേത്രം, തളി ശിവക്ഷേത്രം, തളി ശ്രീരാമക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള ആരതികൾ ഏറ്റുവാങ്ങി 11 മണിയോടെ തളി മഹാഗണപതി-ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി.വാദ്യഘോഷത്തോടും രാമമന്ത്രങ്ങളോടുംകൂടി വിഗ്രഹത്തിന് ക്ഷേത്രത്തിൽ സ്വീകരണം നൽകി.
ക്ഷേത്രം മുഖ്യപുരോഹിതൻ ബാലസുബ്രഹ്മണ്യശർമ ആരതിയർപ്പിച്ച് സ്വീകരിച്ചു.





