
ബിജെപിയിൽ അച്ചടക്കം ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമൂഹ മാധ്യമങ്ങളിലുള്ള ഇടപെടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അറിയാതെ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും അച്ചടക്കം പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
ഇതിനിടെ അഞ്ച് ജില്ലാ പ്രസഡിന്റുമരെ മാറ്റി സംസ്ഥാന ബിജെപിയിൽ സമഗ്രമായ അഴിച്ചുപണി നടത്തി. കാസർഗോഡ്,വയനാട്,പാലക്കാട്,കോട്ടയം, പത്തനംത്തിട്ട ജില്ലകളിലെ പ്രസിഡന്റുമാരാണ് മാറിയത്.
തെരഞ്ഞെടുപ്പിന് പിന്നാലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ വേണ്ടി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ കമ്മിറ്റി അംഗങ്ങൾ വിവിധ ജില്ലകളിൽ പോയി പ്രാദേശിക ഘടകങ്ങളിൽ നിന്ന് ഉൾപ്പെടെ അഭിപ്രായം ശേഖരിച്ചിരുന്നു. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഴിച്ചുപണിയുണ്ടാകുമെന്ന് പാർട്ടി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
സംസ്ഥാന സെക്രട്ടറിമാരിൽ ചിലർക്ക് ഉപാധ്യക്ഷന്മാരായി സ്ഥാനക്കയറ്റം ലഭിച്ചു. ബി.ഗോപാലകൃഷ്ണൻ പി രഘുനാഥ് സി ശിവൻകുട്ടി എന്നിവർ വൈസ് പ്രസിഡന്റുമാരായി. കെ.ശ്രീകാന്ത്, ജെ.ആർ പത്മകുമാർ,രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവർ സംസ്ഥാന സെക്രട്ടറിമാരായി. ഇ.കൃഷ്ണകുമാരാണ് ട്രെഷറർ. കെ.വിഎസ് ഹരിദാസ്, സന്ദീപ് വചസ്പതി എന്നിവരാണ് സംസ്ഥാന വക്താക്കൾ. ജയരാജ് കൈമളാണ് ഓഫീസ് സെക്രട്ടറി. എംഎസ് സമ്പൂർണ്ണ, ജി.രാമൻ നായർ,ജി.ഗിരീശൻ, ജി.കൃഷ്ണകുമാർ എന്നിവരെ ദേശീയ കൗൺസിൽ അംഗങ്ങളാക്കി. കിസാൻ മോർച്ച സംസ്ഥാന അധ്യക്ഷനായി ഷാജി ആർ നായരെ തീരുമാനിച്ചു.





